ഇതുപോലുള്ള ഒരുപാട് ചെക്കുകൾ ഇവിടെ മാറാൻ പറ്റാതെ ഇരിപ്പുണ്ട്; 'ഗോഡ്ഫാദറി'ലേക്ക് ഫിലോമിനയെ വിളിക്കാൻ പോയ ദിവസത്തെ ഓർത്ത് ബാബു ഷാഹിർ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് സിദ്ദിഖ്- ലാൽ കൂട്ടുക്കെട്ടിലിറങ്ങിയ ‘ഗോഡ്ഫാദർ’ ചിത്രം റിലീസ് ചെയ്തിട്ട് ഇപ്പോൾ 32 വർഷങ്ങൾ പിന്നിടുകയാണ്. തുടർച്ചയായി 400 ദിവസങ്ങളിലേറെ ഒരു തിയേറ്ററിൽ പ്രദർശിപ്പിച്ച മലയാള ചിത്രം എന്ന റെക്കോർഡ് അടക്കം നിരവധി റെക്കോർഡുകളാണ് ഗോഡ്ഫാദർ സൃഷ്ടിച്ചിരിക്കുന്നത്.

മലയാളത്തിലെ പ്രധാനപ്പെട്ട താരങ്ങളെല്ലാം അണിനിരന്ന ഒരു ചിത്രം കൂടിയായിരുന്നു ഗോഡ്ഫാദർ. അഞ്ഞൂറാനായി എൻ. എൻ പിള്ള ഗംഭീര പ്രകടനം നടത്തിയപ്പോൾ ആനപ്പാറ അച്ചാമ്മയായി ഫിലോമിനയും തകർത്തഭിനയിച്ച ചിത്രമാണ് ഗോഡ്ഫാദർ.

ഇപ്പോഴിതാ ആനപ്പാറ അച്ചാമ്മയായി ഫിലോമിനയിലേക്ക് സിനിമയുടെ അണിയറപ്രവർത്തകർ എത്തിയതെന്ന് എങ്ങനെയാണെന്ന് ഓർമ്മിക്കുകയാണ് സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറും നടൻ സൗബിൻ ഷാഹിറിന്റെ പിതാവുമായ ബാബു ഷാഹിർ. ഐ. ഇ മലയാളത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാബു ഷാഹിർ ഫിലോമിനയെ കുറിച്ച് പറഞ്ഞത്.

“ഗോഡ് ഫാദറിലേക്ക് നമുക്ക് ഫിലോമിന ചേച്ചിയെ വേണം, ചേച്ചിയെ ഒന്നു പോയി കണ്ട് സംസാരിക്കൂ’ എന്ന് പറഞ്ഞ് സിദ്ദിഖ് ആണ് എന്നെ വിളിക്കുന്നത്. കുറേ അലച്ചിലിന് ശേഷമാണ് ചേച്ചിയെ കണ്ടെത്തുന്നത്. ഓരോ സ്ഥലത്ത് നിന്നും വീടുമാറി പോയതുകൊണ്ട് വളരെ ബുദ്ധിമുട്ടിയാണ് കണ്ടെത്തിയത്.
ചേച്ചിയെ പോയി കണ്ട് കാര്യം പറഞ്ഞു, ‘സിദ്ദിഖ് ലാലിന്റെ പടത്തിൽ ഒരു നല്ല റോൾ ഉണ്ട്, ചേച്ചി തന്നെ വേണമെന്നാണ് അവരു പറയുന്നത്. കഥയൊക്കെ ചേച്ചിയോട് അവരു പറയും, ഫോൺ നമ്പർ തന്നാൽ ഞാൻ കൊടുക്കാം.’ ‘എറണാകുളത്തു പോവുമ്പോൾ ഞാൻ തൊടുപുഴ വാസന്തിയുടെ വീട്ടിലാണ് താമസിക്കുക, അവിടുത്തെ നമ്പർ തരാം,’ ചേച്ചി തന്ന നമ്പറും വാങ്ങി ഞാനവിടെ നിന്നും ഇറങ്ങി. സിദ്ദിഖിനെ വിളിച്ചു കാര്യം പറഞ്ഞു.

ചേച്ചിയ്ക്ക് ഒരു അഡ്വാൻസ് കൊടുത്തേക്കൂട്ടോ എന്ന് സിദ്ദിഖ്. അങ്ങനെ 25,000 രൂപയുടെ ചെക്കും എഴുതി ഞാൻ വീണ്ടും ചെല്ലുന്നു. ചെക്ക് കണ്ട ചേച്ചി, ‘പൊന്നുമോനേ, പറ്റിക്കുകയാണോ? ഇത് പാസാകുമോ?’ ഞാനാകെ വല്ലാതെയായി, ഇത് നല്ല പ്രൊഡക്ഷൻ ആണ്, പൈസയുടെ പ്രശ്നമൊന്നുമില്ല, ചെക്കൊന്നും മടങ്ങില്ല എന്നു ഞാൻ പറഞ്ഞു മനസ്സിലാക്കി. ‘എനിക്കൊരുപാട് പ്രയാസങ്ങളൊക്കെയുണ്ട് മോനേ, ഇതു പോലുള്ള ഒരുപാട് ചെക്കുകൾ ഇവിടെ മാറാൻ പറ്റാതെ ഇരിപ്പുണ്ട്,’ സങ്കടത്തോടെ ചേച്ചി പറഞ്ഞു.

ഞാനുടനെ തന്നെ ചേച്ചിയോട് ആ ചെക്കിന്റെ പിന്നിൽ ഒപ്പിട്ടു തരാൻ പറഞ്ഞു, ചെക്കും കൊണ്ട് ടിനഗറിലെ ഫെഡറിൽ ബാങ്കിൽ പോയി ചെക്ക് മാറി കാശാക്കി തിരിച്ചു ചെന്നു. ചേച്ചിയുടെ കയ്യിൽ വച്ചു കൊടുത്തപ്പോൾ ചേച്ചിയുടെ കണ്ണൊക്കെ നിറഞ്ഞു ഒഴുകുകയാണ്, ‘എന്നോട് ഇങ്ങനെയാരും ചെയ്തിട്ടില്ല മോനേ, പൈസ തരാം എന്നു പറഞ്ഞ് വിളിക്കും, അഭിനയിച്ചു കഴിയുമ്പോ പിന്നെ തരില്ല. ആ ദിവസവും ചേച്ചിയുടെ വാക്കുകളും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.” എന്നാണ് ബാബു ഷാഹിർ പറഞ്ഞത്.

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽപുറത്തിറങ്ങിയ മൂന്നാമത്തെ സിനിമയാണ് ​ഗോഡ്ഫാദർ. അതിന് മുൻപ് ഇറങ്ങിയ രണ്ട് ചിത്രങ്ങളായ ‘റാംജി റാവ് സ്പീക്കിംഗ്’, ‘ഇൻ ഹരിഹർ നഗർ’ എന്നിവ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ് എന്നതാണ് മറ്റൊരു പ്രത്യേകത