ദേഹത്ത് പലയിടങ്ങളിലും ഗ്ലാസ് തറഞ്ഞുകയറി, ഒന്ന് തെറ്റിയിരുന്നെങ്കില്‍ കഴുത്തും മുറിഞ്ഞേനെ.. മോഹന്‍ലാല്‍ എനിക്കായി പ്രര്‍ത്ഥിച്ചിരുന്നു: ബാബു ആന്റണി

90കളിലെ ആക്ഷന്‍ ഹീറോയാണ് ബാബു ആന്റണി. വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരം നായകനായും തിളങ്ങിയിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള സംഘട്ടന രംഗത്തെ കുറിച്ച് ബാബു ആന്റണി പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

1988-ല്‍ പുറത്തിറങ്ങിയ ‘മൂന്നാംമുറ’ എന്ന സിനിമയിലെ സംഘട്ടന രംഗത്തെ കുറിച്ചാണ് മോഹന്‍ലാല്‍ പറയുന്നത്. ചിത്രത്തിലെ നിര്‍ണായകമായ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ പരിക്കുപറ്റിയ ഓര്‍മയാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ ബാബു ആന്റണി പങ്കുവച്ചത്.

”മോഹന്‍ലാലും താനും ചിത്രീകരണത്തിനിടയ്ക്ക് ടെറസിന് മുകളില്‍ കയറി വ്യായാമം ചെയ്യുമായിരുന്നു. മോഹന്‍ലാല്‍ തന്നെ എടുത്ത് ഗ്ലാസ് ടേബിളിലേക്ക് അടിക്കുന്ന ഒരു ഷോട്ടുണ്ട്. ഡ്യൂപ്പില്ലാത്ത രംഗമായിരുന്നു. മോഹന്‍ലാല്‍ എന്നെ എടുത്തുയര്‍ത്തുമ്പോള്‍ ഞാന്‍ ഗ്ലാസിലേക്ക് വീഴണം.”

”രണ്ടു പേരും കൂടി ചെയ്തു കഴിഞ്ഞാല്‍ ശരിയാവില്ല. ഒരു സ്പെഷ്യല്‍ മൂവ് ആയിരുന്നു അത്. ടൈമിങ് വളരെ പ്രധാനമാണ്. ദൈവമേ ഒന്നും വരുത്തല്ലേ എന്ന് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് മോഹന്‍ലാല്‍ ആ രംഗത്തില്‍ അഭിനയിച്ചത്. എന്നാല്‍ എന്റെ കയ്യൊക്കെ മുറിഞ്ഞു.”

”ദേഹത്ത് പലയിടങ്ങളിലും ഗ്ലാസ് തറഞ്ഞുകയറി. ആശുപത്രിയില്‍പ്പോയി. തലകുത്തി മറിയുമ്പോള്‍ തലകുത്തിയാണ് ഗ്ലാസില്‍ വീഴുന്നതെങ്കില്‍ വളരെ അപകടം സംഭവിച്ചേനേ. കഴുത്തിലൊക്കെ മുറിവുണ്ടാവും. കാല്‍ കുത്തി വീണാലും അത്രയും തന്നെ അപകടമുണ്ടാവും. എനിക്ക് ഡ്യൂപ്പിടാന്‍ താല്‍പര്യമില്ല” എന്നാണ് ബാബു ആന്റണി പറയുന്നത്.