അന്ന് പോയത് പൃഥ്വിരാജ് ഫാൻസ് അസോസിയേഷൻ ഉണ്ടാക്കാൻ, പക്ഷേ തിരിച്ചുവന്നത് സിനിമയിൽ അഭിനയിച്ച്: അസീസ്

കോമഡി ഷോകളിലൂടെ പ്രശസ്തനായി പിന്നീട് സിനിമയിലെത്തി പ്രേക്ഷകരെ ചിരിപ്പിച്ച താരമാണ് അസീസ് നെടുമങ്ങാട്. ആക്ഷൻ ഹീറോ ബിജുവിലെ ചീട്ടു കളിക്കാരനായും, ജയ ജയ ജയ ജയ ഹേയിലെ അളിയൻ ആയും അസീസ് പൊട്ടിചിരിപ്പിച്ച കഥാപാത്രങ്ങൾ നിരവധിയാണ്. എന്നാൽ മമ്മൂട്ടി ചിത്രം കണ്ണൂർ സ്ക്വാഡിലൂടെ ഇതുവരെ കാണാത്ത മറ്റൊരു അസീസിനെയാണ് പ്രേക്ഷകർ കണ്ടത്.

ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് അസീസിന് മികച്ച പ്രശംസകളാണ് എല്ലായിടത്തുനിന്നും കിട്ടികൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ താൻ ആദ്യമായി സിനിമയിലെത്തിയത് എങ്ങനെയാണ് എന്ന് പറയുകയാണ് അസീസ്. അസീസും അമ്മാവന്റെ മകൻ മുസ്തഫയും ചേർന്ന് പൃഥ്വിരാജിനെ കണ്ട് ഫാൻസ് അസോസിയേഷൻ രൂപീകരിക്കാൻ പോവുന്നതാണ് തുടക്കം.

“ആദ്യ സിനിമയില്‍ മുഖം കാണിക്കുന്നതൊക്കെ വലിയ കോമഡിയാണ്. പൃഥ്വിരാജിന്റെ നമ്മള്‍ തമ്മില്‍ എന്ന സിനിമയുടെ ഷൂട്ടിങ് തിരുവനന്തപുരം ശ്രീകാര്യത്ത് നടക്കുകയാണ്. ഞാനും അമ്മാവന്റെ മകന്‍ മുസ്തഫയും ചേര്‍ന്ന് ശ്രീകാര്യത്തേക്ക് വച്ചു പിടിച്ചു. നിങ്ങള്‍ കരുതും സിനിമയില്‍ റോള്‍ ചോദിക്കാനാണെന്ന്. എന്നാല്‍ അതിനൊന്നുമല്ല, പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കണം. അതിന്റെ ആജീവനാന്ത പ്രസിഡന്റും സെക്രട്ടറിയുമാകണം

എന്നാല്‍ എന്നെ അവിടെ കാത്തിരുന്നത് മറ്റൊരു നിയോഗമായിരുന്നു. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ വച്ച് പൃഥ്വിരാജിനെ എടുത്തുയര്‍ത്തുന്ന റോള്‍. അങ്ങനെ ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ചു. അതുകൊണ്ട് തന്നെ പലപ്പോഴും ഞാന്‍ തമാശയ്ക്ക് പറയാറുണ്ട്, എന്നെ സിനിമയിലേക്ക് കൈ പിടിച്ചുനടത്തിയത് പൃഥ്വിരാജണ് എന്ന്. പക്ഷെ ഒന്നുണ്ട്, മുസ്തഫ ഫാന്‍സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റായി.

എന്നാല്‍ സിനിമയില്‍ മുഖം കാണിക്കാനായത് മണിയന്‍ പിള്ള ചേട്ടന്‍ വഴി തത്സമയം ഒരു പെണ്‍കുട്ടി എന്ന സിനിമയുടെ ഭാഗമായപ്പോഴാണ്. കോമഡി കഥാപാത്രങ്ങള്‍ അഭിനയിക്കുമ്പോഴും നല്ല വേഷം ചെയ്യണം എന്നുണ്ടായിരുന്നു. ചുരുങ്ങിയത് എന്റെ സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലെങ്കിലും ഞാന്‍ വെറുമൊരു കോമഡി താരമല്ല എന്ന് അറിയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. നല്ല വേഷം കിട്ടി, നന്നായി ചെയ്തു എന്നാണ് വിശ്വാസം. നല്ല ഉത്തരവാദിത്തം വേണ്ട റോളാണെന്ന് സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തോന്നി.

നൂറ് ശതമാനം ആത്മാര്‍ത്ഥമായി ചെയ്യണമെന്നുണ്ടായിരുന്നു. ഇത്ര വലിയ റോള്‍ ഏറ്റെടുക്കുന്നതിലുപരി എങ്ങനെ നന്നായി ചെയ്യാം എന്ന കാര്യത്തിലായിരുന്നു അത്. എന്നാല്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ മമ്മൂക്കയാണ് ധൈര്യം തന്നത്. ഡാ നീ അഭിനയിച്ച ജയ ജയ ജയഹേ കണ്ടു, കൊള്ളാടാ നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞു. അഭിനയിക്കുമ്പോള്‍ സീനില്‍ എങ്ങനെ പെരുമാറണം എന്ന് തുടങ്ങി എല്ലായിടത്തും മമ്മൂക്കയുടെ സ്‌നേഹം തൊട്ടറിഞ്ഞപ്പോള്‍ ടെന്‍ഷന്‍ പോയ വഴിയറിഞ്ഞില്ല.” കുടുംബം മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അസീസ് മനസു തുറന്നത്