ആവറേജ് ലുക്കുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന പൊതുബോധം ഇവിടെയുണ്ട്, അന്ന് പഠിച്ചതൊക്കെയാണ് ഇന്നും ജീവിതത്തിലെ വലിയ പാഠങ്ങൾ: അറ്റ്‌ലി

തെന്നിന്ത്യൻ സിനിമയിൽ ചുരുങ്ങിയ സിനിമകൾ കൊണ്ട് ബ്രാൻഡായി മാറിയ സംവിധായകനാണ് അറ്റ്‌ലി. തമിഴ് സിനിമയിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഷാരൂഖ് ഖാനെ നായകനാക്കി ജവാൻ സംവിധാനം ചെയ്തതോടുകൂടി ബോളിവുഡിലേക്കും തന്റെ കരിയർ ഉയർത്തിയിരിക്കുകയാണ് അറ്റ്‌ലി.

ഇപ്പോഴിതാ സിനിമയിലേക്ക് വരുന്നതിന് മുൻപ് താൻ നേരിട്ട ജീവിത സംഘർഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ അറ്റ്‌ലി. ആവറേജ് ലുക്കുള്ള ചെറുപ്പക്കാരക്കൊണ്ട് ഒന്നിനും സാധിക്കില്ലെന്ന പൊതുബോധം നിലവിലുണ്ടെന്നും താൻ ഒരു സമയത്ത് അതെല്ലാം നേരിട്ടിട്ടുണ്ടെന്നും അറ്റ്ലീ പറയുന്നു.

“‘വിമർശനത്തെ രണ്ട് രീതിയിലാണ് ഞാൻ നോക്കിക്കാണുന്നത്. ചില വിമർശനത്തിൽ നമ്മളോടുള്ള സ്നേഹം കൂടി കാണും. പുതിയത് എന്തെങ്കിലും ചെയ്യണം എന്ന രീതിയിലുള്ള വിമർശനം ഞാൻ പരിഗണിക്കാറുണ്ട്. അതിനനുസരിച്ച് ഞാനും ഇമ്പ്രൂവാകാൻ ശ്രമിക്കും

എന്നാൽ ചില വിമർശനം കണ്ടാൽ തന്നെ മനസിലാവും, അതിൽ ഒരു ക്ലാസിഫിക്കേഷൻ ഉണ്ട്. എനിക്ക് വ്യക്തിപരമായി തോന്നിയതാണിത്. ആരേയും കുറ്റപ്പെടുത്തുകയല്ല, ആവറേജ് ലുക്കുള്ള ഒരു ചെറുപ്പക്കാരനെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല എന്ന ഒരു പൊതുബോധം ഉണ്ട്. ചെറുപ്പം മുതൽ തന്നെ ഞാനത് ശ്രദ്ധിച്ചിട്ടുണ്ട്. കണ്ണട വെച്ച കുട്ടികൾ നന്നായി പഠിക്കും എന്ന് പറയുന്നത് പോലെയൊരു വിഡ്ഢിത്തമാണ് അത്.

ഇവൻ എങ്ങനെയാണ് ഇത് ചെയ്തത്, കുറുക്കുവഴിയായിരിക്കും എന്നൊക്കെ ആളുകൾ ചിന്തിക്കും. ആ പൊതുബോധങ്ങളെ ഏതെങ്കിലും ഘട്ടത്തിൽ മറികടന്നാലേ എനിക്കെന്താണ് വേണ്ടത് എന്ന് മനസിലാവുകയുള്ളൂ. കറുത്തിരിക്കുന്നു, പല്ല് പൊങ്ങിയിരിക്കുകയാണല്ലോ, ഇങ്ങനെയുള്ള ഒരുത്തൻ ഡാൻസ് കളിച്ചാൽ ആരെങ്കിലും നോക്കുമോ എന്ന് ആളുകൾ പറയും. അപ്പോൾ ഞാൻ കേറി ഡാൻസ് കളിക്കും. ഡാൻസ് കളിക്കുമ്പോൾ ഇതൊന്നും ആരും നോക്കില്ല, സ്റ്റെപ്പ് മാത്രമേ നോക്കുകയുള്ളൂ. എന്റെ അമ്മ മാത്രമാണ് എന്നെ സൂപ്പർ സ്റ്റാറായി കണ്ടത്. നീ ചെയ്യെടാ, നമുക്ക് നോക്കാമെന്നാണ് എപ്പോഴും അമ്മ എന്നോട് പറയുക.

2011 വരെ എന്റെ വീട്ടുവാടക 2000 രൂപയായിരുന്നു. അടയാറിൽ 400 സ്ക്വയർഫീറ്റ് വീട്ടിലായിരുന്നു താമസം. പോളി ടെക്നിക്ക് പഠിച്ച അച്ഛൻ ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടറായി മീനമ്പാക്കത്ത് മുപ്പത് വർഷം ജോലിയെടുത്തിരുന്നു. പിന്നീട് അത് നിർത്തി ഹൗസ്കീപ്പിങ് മെറ്റീരിയലിനുള്ള കെമിക്കൽ മാനുഫാക്ടറിങ്ങായിരുന്നു. കോളേജിൽ പഠിക്കുന്നത് വരെ അച്ഛനൊപ്പം ഈ സാധനങ്ങളൊക്കെ കൊടുക്കാൻ ഞാനും പോകുമായിരുന്നു. അമ്മ ഹൗസ് വൈഫായിരുന്നു.

ഞങ്ങളുടെ കുടുംബത്തിൽ എഞ്ചിനീയർമാരും ഡോക്ടർമാരുമുണ്ടായിരുന്നു. എന്നാൽ ഞങ്ങളുടേത് ഒരു ചെറിയ കുടുംബമായിരുന്നു. ആരുടെയും മുന്നിൽ കൈ നീട്ടിയിട്ടില്ല. അന്ന് പഠിച്ചതൊക്കെയാണ് ഇന്നും ജീവിതത്തിലെ വലിയ പാഠങ്ങൾ.” ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അറ്റ്ലീ തുറന്ന് പറഞ്ഞത്.