ഫൈറ്റ് സീന്‍ കഴിഞ്ഞതും ഛര്‍ദിച്ച് തളര്‍ന്നു, കുഴഞ്ഞുവീണ് മരിക്കുമെന്ന് കരുതിയിരുന്നു: ആസിഫ് അലി

ആക്ഷന്‍ സീനിന് ശേഷം താന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ ആസിഫ് അലി. തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ‘കാസര്‍ഗോഡ്’ എന്ന ചിത്രത്തിന് വേണ്ടി ചെയ്ത ആക്ഷന്‍ സീനുകളെ കുറിച്ചാണ് ആസിഫ് അലി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിട്ടുണ്ടായിരുന്നെങ്കിലും സന്ദര്‍ഭത്തിന് അനുയോജ്യമായ സംഘട്ടനമാണ് സിനിമ ആവശ്യപ്പെടുന്നത്. ഒരു സീനില്‍ ചിട്ടപ്പെടുത്തിയ സംഘട്ടനം ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല. ഫൈറ്റ് മാസ്റ്റര്‍ക്കും അത് മനസിലായി. വിനായകന്‍ നമുക്ക് ഒന്ന് ശ്രമിച്ചാലോ എന്ന് ചോദിച്ചു.

രണ്ട് മിനിറ്റേയുള്ളു, കേള്‍ക്കുമ്പോള്‍ ആ സമയദൈര്‍ഘ്യം കുറവാണ്. പക്ഷേ അത്രയും സമയം വലിയ ദേഹോപദ്രം ഏറ്റില്ലെങ്കിലും ഞങ്ങള്‍ ശരിക്ക് ഫൈറ്റ് ചെയ്തു. അത് കഴിഞ്ഞതും ഞങ്ങള്‍ രണ്ടുപേരും തളര്‍ന്നു. ഞാന്‍ ഛര്‍ദിച്ച് തളര്‍ന്ന് കിടന്നുറങ്ങിപ്പോയി.

വിനായകന്‍ എന്നയാളുടെ ഡെഡിക്കേഷനാണത്. ചിത്രീകരണത്തിനായി ജോസ് ഗിരിയിലെ ജീസസ് ക്രൈസ്റ്റ് പ്രതിമയുള്ള ആ ഭാഗത്തേക്ക് എത്തിപ്പെടുന്നതായിരുന്നു വലിയ വെല്ലുവിളി. 20-25 ഓഫ് റോഡായി സഞ്ചരിച്ചുവേണം മുകളിലെത്താന്‍. എല്ലാവര്‍ക്കുമൊന്നും കാറിലോ ജീപ്പിലോ എത്തിപ്പെടാനാവില്ല.

സാധനസാമഗ്രികള്‍ ചുമന്നുകൊണ്ടുവേണം പോകാന്‍. മുകളില്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും ഇടമില്ല. പക്ഷേ ഏഴ് രാത്രി മഴ രംഗങ്ങളടക്കം അവിടെ ഷൂട്ട് ചെയ്തു. കുഴഞ്ഞുവീണ് മരിക്കുമെന്ന് പലസമയത്തും പേടിച്ചിരുന്നു എന്നാണ് ആസിഫ് അലി പറയുന്നത്.