ഹൃദയം തകര്‍ന്ന് വിജയ് ആന്റണി; ആശ്വസിപ്പിച്ച് തമിഴകം

മകളുടെ വിയോഗത്തിന്റെ ദുഖത്തില്‍ കഴിയുന്ന വിജയ് ആന്റണിയെ ആശ്വസിപ്പിക്കാനെത്തി സിനിമാലോകത്തെ സുഹൃത്തുക്കള്‍. ചൊവ്വാഴ്ച രാവിലെയാണ് കിടപ്പുമുറിയില്‍ മീരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പതിനാറ് വയസുള്ള മീര പ്ലസ്ടു വിദ്യാര്‍ഥിയായിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ചൊവ്വാഴ്ച വൈകീട്ടാണ് മീരയുടെ ഭൗതികശരീരം ബന്ധുക്കള്‍ക്ക് കൈമാറിയത്. പിന്നാലെ ആള്‍വാര്‍പേട്ടിലെ വിജയ് ആന്റണിയുടെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചു.

മൃതദേഹത്തില്‍ വീണ് പൊട്ടിക്കരയുന്ന വിജയ് ആന്റണിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ചിമ്പു അടക്കമുള്ളവര്‍ വിജയ് ആന്റണിയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് വീഡിയോയില്‍ കാണാം. നടന്‍ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍, ഉദയനിധി സ്റ്റാലിന്‍, കാര്‍ത്തി എന്നിവര്‍ ചെന്നൈയില്‍ എത്തിയിരുന്നു.

അതേ സമയം പൊലീസ് സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. മീരയുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പഠനത്തില്‍ മിടുക്കിയായിരുന്നു മീര. എന്നാല്‍ കുറച്ചുനാളുകളായി വിഷാദത്തിലൂടെ കടന്നുപോവുകയാണെന്നും ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.