നിമിഷയ്‌ക്കൊപ്പമുള്ള കഥാപാത്രത്തിനായി നിറം കുറയ്ക്കാന്‍ ബീച്ചില്‍ ഓടാന്‍ പോകുമായിരുന്നു, എന്നാല്‍ ആ രണ്ട് സിനിമകളും നടന്നില്ല: അര്‍ജുന്‍ രവീന്ദ്രന്‍

താന്‍ നായകന്‍ ആകേണ്ടിയിരുന്ന രണ്ട് സിനിമകള്‍ മുടങ്ങിപ്പോയതായി നടി ദുര്‍ഗ കൃഷ്ണയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ അര്‍ജുന്‍ രവീന്ദ്രന്‍. ‘സൂഫിയും സുജാതയും’ ചിത്രത്തില്‍ തന്നെയാണ് ആദ്യം പരിഗണിച്ചത് പിന്നീട് കാസ്റ്റിംഗ് മുഴുവന്‍ മാറുകയായിരുന്നു. അതുപോലെ നിമിഷ സജയന് ഒപ്പമുള്ള സിനിമയും നടന്നില്ലെന്നും അര്‍ജുന്‍ പറഞ്ഞു.

‘സൂഫിയും സുജാതയും’ സിനിമയിലെ സൂഫിയായി സംവിധായകന്‍ ഷാനവാസ്‌ക്ക ആദ്യം കാസ്റ്റ് ചെയ്തത് എന്നെയാണ്. സൂഫി ഡാന്‍സടക്കം പഠിച്ചെങ്കിലും പിന്നീട് കാസ്റ്റിംഗ് മുഴുവന്‍ മാറി. അന്ന് ഷാനവാസ്‌ക്ക ഒരുപാട് സമാധാനിപ്പിച്ചു. ഒരു ചെടി സമ്മാനമായി തന്നു.

അടുത്ത സിനിമയില്‍ നല്ലൊരു വേഷവും ഓഫര്‍ ചെയ്തു. പക്ഷേ, ഇപ്പോള്‍ ചെടി മാത്രമേ ബാക്കിയുള്ളൂ. ഷാനവാസ്‌ക്ക ഈ ലോകം വിട്ടുപോയി. പിന്നീട് നിമിഷ സജയനൊപ്പം അഭിനയിക്കാന്‍ അവസരം വന്നു. ആ കഥാപാത്രത്തിന് വേണ്ടി നിറം കുറയ്ക്കാന്‍ ഉച്ചയ്ക്ക് 11 മണിക്ക് ബീച്ചില്‍ ഓടാന്‍ പോകുമായിരുന്നു.

ഭാരം പത്തു കിലോയിലധികം കുറച്ചു. പക്ഷേ, ആ പ്രോജക്ടും നടന്നില്ല. അങ്ങനെയിരിക്കെയാണ് ദുര്‍ഗയെ നായികയാക്കി ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കു’ നിര്‍മിച്ചത്. ഇപ്പോള്‍ പൂര്‍ണമായി നിര്‍മാണത്തിലാണ് ശ്രദ്ധ എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അര്‍ജുന്‍ പറയുന്നത്.