കൈ പാരലൈസ്ഡ് ആയിപ്പോയി, ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് വിചാരിച്ചിരുന്നു; ജീവിതത്തില്‍ തനിക്ക് നേരിട്ട പ്രതിസന്ധിയെക്കുറിച്ച് അനുശ്രീ

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രമാണ് അനുശ്രീയുടേതായി തീയേറ്ററുകളിലെത്താന്‍ തയ്യാറെടുക്കുന്ന ചിത്രം . വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായെത്തുന്ന ഈ സിനിമ നാളെയാണ് റിലീസ് ആവുക. ഇപ്പോഴിതാ ഈ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അനുശ്രീ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

ഒരു ഘട്ടത്തില്‍ അനുശ്രീക്ക് അഭിനയം തന്നെ നിര്‍ത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടെന്ന് ശരീരത്തില്‍ വന്ന ചില മാറ്റങ്ങള്‍ കാരണം ഒമ്പത് മാസം താന്‍ ഒരു മുറിക്കുള്ളില്‍ തന്നെ ഒതുങ്ങി ജീവിച്ചിരുന്നുവെന്നും മാനസികമായി ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരുന്നു അതെന്നും അനുശ്രീ തുറന്നു പറയുന്നു.

ഇതാദ്യമായിട്ടാണ് താരം തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് തുറന്ന് പറയുന്നത്. ശാരീരിക അസ്വാസ്ഥ്യം മൂലം തനിക്ക് മാസങ്ങളോളം മുറിയില്‍ അടച്ചിരിക്കേണ്ടി വന്നെന്നാണ് താരം വികാരധീനയായി പങ്കുവച്ചത്.

‘ഒരു ദിവസം പെട്ടന്ന് നടന്നപ്പോള്‍ എന്റെ ഒരു കൈയ്യില്‍ ബാലന്‍സ് ഇല്ലാത്ത പോലെ തോന്നി. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി എക്സറെ എടുത്തു പലവിധ പരിശോധനകള്‍ നടത്തി. ഒരു എല്ല് വളര്‍ന്ന് വരുന്നതായിരുന്നു പ്രശ്നം. അതില്‍ നെര്‍വൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു.

കൈയ്യില്‍ പള്‍സ് കിട്ടാത്ത അവസ്ഥ വരെ വന്നിരുന്നു. അങ്ങനെ പെട്ടന്ന് സര്‍ജറി നടത്തി. പിന്നെ ഒമ്പത് മാസത്തോളം റെസ്റ്റിലായിരുന്നു. കൈ പാരലൈസ്ഡ് ആയിപ്പോയി. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് വിചാരിച്ചിരുന്നു. ഒമ്പത് മാസം ഒരു മുറിയില്‍ അടച്ചുപൂട്ടിയിരുന്ന അവസ്ഥയായി’, നടി കൂട്ടിച്ചേര്‍ത്തു.