തെറ്റ് പറ്റിപ്പോയി ചേട്ടാ എന്ന് പറഞ്ഞ് പെപ്പ തിരിച്ച് വരും... ഞാന്‍ ചീത്ത വിളിച്ചിട്ടുണ്ടെങ്കില്‍ തെളിവ് പുറത്തുവിടട്ടെ: ജൂഡ് ആന്തണി

ജൂഡ് ആന്തണി-പെപ്പെ വിവാദം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ്. ആന്റണി വര്‍ഗീസ് പത്തു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി സഹോദരിയുടെ വിവാഹം നടത്തിയ ശേഷം സിനിമയില്‍ നിന്നും പിന്മാറി എന്ന് ജൂഡ് ആരോപിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്.

പിന്നാലെ പത്തു ലക്ഷം രൂപ താന്‍ തിരികെ നല്‍കിയെന്ന് വ്യക്തമാക്കി ആന്റണി രംഗത്തെത്തുകയും ചെയ്തിരുന്നു. ജൂഡിനെതിരെ ആന്റണിയുടെ മാതാവ് പരാതി നല്‍കുകയും ചെയ്തിരുന്നു. കുറച്ച് കാലം കഴിഞ്ഞാല്‍ പെപ്പെ തന്നോട് മാപ്പ് ചോദിച്ച് വരുമെന്ന് പറഞ്ഞിരിക്കുകയാണ് ജൂഡ് ആന്തണി ഇപ്പോള്‍.

താന്‍ നടനെ ചീത്ത വിളിച്ചതിന് തെളിവുണ്ടെങ്കില്‍ അത് പെപ്പെ പുറത്തുവിടട്ടെ എന്നാണ് ജൂഡ് പറയുന്നത്. ”പെപ്പെയെ ഞാന്‍ ചീത്ത വിളിച്ച ഏതെങ്കിലുമൊരു ഓഡിയോ ക്ലിപ്പ് ധൈര്യമുണ്ടെങ്കില്‍ അവന്‍ പുറത്തുവിടട്ടെ. ഞാന്‍ ചീത്ത വിളിക്കുന്ന ആളാണ്. പക്ഷെ പെപ്പെയെ ഞാന്‍ ജീവിതത്തില്‍ ഇതുവരെ ഒരു തെറിയും പറഞ്ഞിട്ടില്ല.”

”അവന്‍ എന്നെ കുറിച്ച് അങ്ങനെ പറഞ്ഞെങ്കില്‍ എനിക്ക് വിഷമമൊന്നുമില്ല. അനിയന്റെ സ്ഥാനത്താണ് ഞാന്‍ അവനെ കാണുന്നത്. അവനോട് ഞാന്‍ ക്ഷമിക്കുകയാണ്. പത്രസമ്മേളനം വിളിച്ച് ഹീറോ കാണിച്ച് വീട്ടില്‍ പോയി ഇരിക്കാന്‍ പറ്റുമായിരിക്കും. എന്തിനാണ് പക്ഷേ കള്ളം പറയുന്നത്. ശരിയാണ് ഞാന്‍ പറഞ്ഞതില്‍ മിസ്റ്റേക്കുണ്ട്.”

”ഫാമിലിക്ക് വിഷമമായതില്‍ സോറി പറഞ്ഞിട്ടുണ്ട്. പക്ഷേ ഇല്ലാക്കഥ പറയരുത്. ഞാന്‍ അവനെ തെറി വിളിച്ചെന്നാണ് പറയുന്നത്. അങ്ങനെയുള്ള ആളല്ല ഞാന്‍. പെപ്പയോട് ഞാന്‍ പറയുന്നു. നീ തന്നെ വന്ന് പറയും, തെറ്റ് പറ്റിപ്പോയി ചേട്ടാ, ക്ഷമിക്കണം എന്ന്. അത് ദൈവം ചെയ്യിപ്പിച്ചിരിക്കും” എന്നാണ് ജൂഡ് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.