സ്ത്രീയായതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്, സംഘടനകള്‍ വരെ എതിരായി: അഞ്ജലി മേനോന്‍

മലയാള സിനിമയിലേക്ക് വരുമ്പോള്‍ തനിക്ക് ലിംഗ വിവേചനത്തെക്കുറിച്ച് അറിവുണ്ടായിരുന്നില്ലെന്ന് സംവിധായിക അഞ്ജലി മേനോന്‍. മലയാള സിനിമയില്‍ പുതിയ ആളായതല്ല, സ്ത്രീയായതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് തിരിച്ചറിഞ്ഞത് വൈകിയാണ്. വ്യക്തികള്‍ മാത്രമല്ല സംഘടനകള്‍ പോലും എതിരായിരുന്നു. റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

പലപ്പോഴും പല പ്രശ്‌നങ്ങളും നേരിടുമ്പോഴും ഞാനൊരു സ്ത്രീയായത് കൊണ്ടാണിതെന്ന് മനസിലായില്ല. എനിക്ക് മാത്രമെന്താണ് ഇത്ര പ്രശ്‌നമെന്ന് കരുതി. സിനിമയില്‍ പുതിയ ആളായതല്ല പ്രശ്‌നമെന്ന് ഒരു സമയം കഴിഞ്ഞാണ് മനസിലാക്കുന്നത്. സംഘടനകള്‍ വരെ എനിക്കെതിരെ തിരിയുകയായിരുന്നു. നമുക്കെതിരെ പത്രങ്ങളില്‍ സംസാരിക്കുക, പത്ര സമ്മേളനങ്ങള്‍ നടത്തുക, ചലച്ചിത്ര മേളകളില്‍ ജൂറികള്‍ക്ക് എഴുതുക,

നമ്മുടെ സിനിമകള്‍ അയോഗ്യമാക്കിക്കുക ഇതെല്ലാം നടക്കുന്ന സാഹചര്യത്തില്‍ ഞാന്‍ വളരെ ഒറ്റപ്പെട്ടിരുന്നു. ഇതെല്ലാം അറിയുന്ന വ്യക്തികള്‍ പോലും ഒന്നും ചെയ്യാതെ മിണ്ടാതെ ഇരിക്കുന്ന ഒരു സാഹചര്യത്തില്‍ ഇതെന്താണ് ഇങ്ങനെ എന്ന് ആശ്ചര്യപ്പെട്ട് പോയി.

നമ്മുടെ വളര്‍ച്ച കണ്ട് സന്തോഷിക്കുന്ന രീതിയല്ല, അത്രയൊന്നും മുന്നോട്ട് പോകേണ്ട എന്ന് ചിന്തിക്കുന്ന ഒരു രീതി ഉണ്ട്. വളരെ അധികം പിന്തുണ നല്‍കുന്ന നല്ല ആളുകളും ഉണ്ട്, പക്ഷെ എണ്ണത്തില്‍ വളരെ കുറവാണ്,’ അഞ്ജലി മേനോന്‍ പറഞ്ഞു.

‘വണ്ടര്‍ വുമണ്‍’ ആണ് അഞ്ജലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ നിന്ന് വരുന്ന ആറ് ?ഗര്‍ഭിണികളായ സ്ത്രീകളുടെ സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്. പാര്‍വതി തിരുവോത്ത്, നിത്യ മേനോന്‍, സയനോര ഫിലിപ്പ്, അര്‍ച്ചന പദ്മിനി, പത്മപ്രിയ, നദിയ മൊയ്ദു, അമൃത സുഭാഷ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.