എന്റെ വോയ്സ് എനിക്കുള്ളതാണ്. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാന്‍ വയ്യ: ഷമ്മി തിലകന്‍

മലയാളത്തില്‍ മാത്രമല്ല നിരവധി തമിഴ്‌നടന്മാര്‍ക്കും ശബ്ദം നല്‍കിയിട്ടുള്ള മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് കൂടിയാണ് ഷമ്മി തിലകന്‍. എന്നാല്‍ താനര്‍ഹിക്കുന്ന പരിഗണന തനിക്ക് തമിഴ് സിനിമയില്‍ നിന്ന് ലഭിച്ചില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ നടന്‍. കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ തന്റെ കഥാപാത്രം താന്‍ തന്നെയാണ് ചെയ്തതെന്നും തനിക്കായി ഡബ്ബ് ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ലെന്നും ഷമ്മി പറയുന്നു.

‘കുഞ്ചാക്കോ ബോബന് പകരം മറ്റൊരു ഹീറോ ആയിരുന്നു കസ്തൂരിമാന്‍ സിനിമയുടെ തമിഴ് റീമേക്കില്‍ എന്റെ പടം അവിടെ ചെന്നപ്പോള്‍ എനിക്ക് വേണ്ടി ഡബ്ബ് ചെയ്യാന്‍ ഒറ്റയൊരുത്തനും തയാറായില്ല. ആരും വരാതായപ്പോള്‍ വളരെ ജൂനിയറായ ഒരു ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ കൊണ്ടാണ് ഡബ്ബ് ചെയ്യിപ്പിച്ചത്. എന്നോട് കാണിച്ച അനീതിയല്ലേ, ഷമ്മി നമുക്ക് അവിടെ ഡബ്ബ് ചെയ്തു തരുന്ന എക്‌സ്‌പോഷര്‍ തന്ന ആളാണ് എന്ന് അവര്‍ അല്ലെ ചിന്തിക്കേണ്ടത്’, ഷമ്മി ഒരഭിമുഖത്തില്‍ പറഞ്ഞു.

ഇവര്‍ എനിക്ക് ചെയ്തില്ലെങ്കില്‍ പിന്നെ ഞാന്‍ എന്തിനാണ് ഇവര്‍ക്ക് ചെയ്യുന്നത്. എനിക്ക് സ്വന്തമായി ഡബ്ബ് ചെയ്യുന്നതിനെക്കാള്‍ പാടാണ് മറ്റൊരാള്‍ക്ക് ഡബ്ബ് ചെയ്യുന്നത്. പ്രേം നസീറിനും കമല്‍ ഹാസനും വേണ്ടിയൊക്കെ അവരുടെ ശബ്ദത്തില്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. നായകന് തുല്യമായതോ നായകന് മുകളില്‍ നില്‍ക്കുന്നതോ ആയ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാണ് ഞാന്‍ ഡബ്ബ് ചെയ്തിട്ടുള്ളത്. പക്ഷേ അഭിനയിക്കുന്ന വേഷങ്ങള്‍ ചെറുതായിരിക്കും. ഒരു സംഭവം എന്ന് പറയാന്‍ പറ്റുന്ന വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടില്ല.

‘ഗസല്‍’ എന്ന സിനിമയില്‍ നാസറിന് വേണ്ടി ഡബ്ബ് ചെയ്തപ്പോള്‍ എനിക്ക് അവാര്‍ഡ് കിട്ടിയിരുന്നു. ‘പുലിമുരുകനി’ല്‍ ഡാഡി ഗിരിജ എന്ന കഥാപാത്രത്തിനായി ഡബ്ബ് ചെയ്യാന്‍ വേണ്ടി മൂന്ന് ലക്ഷമാണ് വാഗ്ദാനം ചെയ്തത്. പക്ഷെ ഞാന്‍ ചെയ്യില്ല എന്ന് പറഞ്ഞു. എന്റെ വോയ്‌സ് എനിക്കുള്ളതാണ്. അതിനി വേറെ ഒരാള്‍ക്ക് കൊടുക്കാന്‍ വയ്യ. ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു.