എനിക്കെതിരെ വന്ന ലൈംഗികാരോപണം വ്യാജമാണ്.. ഒരു പെണ്‍കുട്ടിയും തുണ്ട് പുസ്തകം പോലെ ആരോപണം എഴുതില്ല, ഡബ്ല്യൂസിസിയില്‍ നിന്നും വിളിച്ചിരുന്നു: അനീഷ് ജി മേനോന്‍

തനിക്കെതിരെ എത്തിയ ലൈംഗികാരോപണം വ്യാജമാണെന്ന് നടന്‍ അനീഷ് ജി. മേനോന്‍. മോണോആക്ട് പഠിപ്പിക്കാന്‍ എത്തിയ അനീഷ് തന്നോട് അതിക്രമം കാണിച്ചുവെന്ന ഒരു കുറിപ്പാണ് റെഡ്ഡിറ്റില്‍ എത്തിയത്. ഇത് വ്യാജമാണ് എന്നാണ് അനീഷ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഈ ആരോപണം എത്തിയത്.

നെറ്റ്ഫ്‌ളിക്‌സിന്റെ വലിയൊരു സീരിസിന്റെ ഭാഗമായിരുന്നു അന്ന് താന്‍. അന്നാണ് ആരോപണം വരുന്നത്. താന്‍ അറിയാത്ത കാര്യമാണിത്. അതോടെ അതില്‍ നിന്നും പിന്മാറേണ്ടി വന്നു. എന്നാല്‍ ആരോപണത്തില്‍ ഒരു വസ്തുതയും ഉണ്ടായിരുന്നില്ല. നൂറ് ശതമാനവും ഉറപ്പു പറയാന്‍ സാധിക്കും.

തന്റെ കുടുംബം, പ്രധാനമായും തന്റെ ഭാര്യ, ഭാര്യയുടെ സഹോദരനും അച്ഛനും അമ്മയുമൊക്കെ നല്ല പിന്തുണയായിരുന്നു തന്നിരുന്നത്. സുഹൃത്തുക്കളും കൂടെ നിന്നു. താന്‍ സോഷ്യല്‍ മീഡിയയിലൂടെ രാഷ്ട്രീയം സംസാരിച്ചിരുന്നു. ഗാസയേയും ലക്ഷദ്വീപിനെയും അനുകൂലിച്ച് എഴുതിയിരുന്നു.

ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയ്ക്ക് എതിരെയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു അത്. പക്ഷെ തനിക്ക് പാര്‍ട്ടിയില്ല, ഇടതുപക്ഷ ചിന്താഗതിയുണ്ടന്നേയുള്ളൂ. അത്തരം പോസ്റ്റുകളൊക്കെ താന്‍ പിന്നീട് പിന്‍വലിച്ചിരുന്നു. തന്നെ എതിര്‍ക്കുന്നവരില്‍ നിന്നും കൃത്രിമമായി സൃഷ്ടിച്ചതായിരുന്നു റെഡ്ഡിറ്റില്‍ വന്ന എഴുത്ത്.

താന്‍ അതിന്റെ പിന്നാലെ പോയിരുന്നു. യാതൊരു തരത്തിലുമുള്ള ബാക്കപ്പുമില്ലാത്തൊരു അക്കൗണ്ടായിരുന്നു. കൂടാതെ അത് എഴുതിയത് ഒരു ആണാണ്. ഒരു പെണ്‍കുട്ടി ഒരിക്കലും അത്ര വികൃതമായ ഭാഷയില്‍ തനിക്കുണ്ടായ അനുഭവം എഴുതില്ല. ഇത് തുണ്ട് പുസ്തകത്തിലേത് പോലെയുള്ള വൃത്തികെട്ട ഭാഷയായിരുന്നു.

Read more

ഒരിക്കലും ഒരു പെണ്‍കുട്ടി അങ്ങനെ എഴുതില്ല. ഡബ്ല്യുസിസിയില്‍ നിന്നും ചിലര്‍ തന്നെ വിളിച്ചിരുന്നു. ഇത് വ്യാജമാണെന്ന് അറിയാം അതിനാല്‍ ഇടപെടുന്നില്ല, പക്ഷെ കേസോ പരാതിയോ ആയി ആരെങ്കിലും വന്നാല്‍ സംസാരിക്കേണ്ടി വരും എന്നും അവര്‍ പറഞ്ഞിരുന്നു എന്നാണ് മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ അനീഷ് ജി. മേനോന്‍ വ്യക്തമാക്കിയിരിക്കുന്നത്.