'ജിബൂട്ടി' എന്ന് ആദ്യം കേട്ടപ്പോള്‍ ജോസുകുട്ടി എന്ന് പറയുന്ന പോലെ ഒരാളുടെ പേര് ആണെന്ന് കരുതി: അമിത് ചക്കാലക്കല്‍

അമിത് ചക്കാലക്കലിനെ നായകനാക്കി സ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ എന്ന സിനിമ ഡിസംബര്‍ 31ന് റിലീസ് ചെയ്യുകയാണ്. ജിബൂട്ടി എന്ന ചിത്രത്തെ കുറിച്ച് ആദ്യം കേട്ടപ്പോള്‍ ജോസുകുട്ടി എന്ന് പറയുന്ന പോലെ ഒരാളുടെ പേര് ആണെന്ന് ആയിരുന്നു താന്‍ വിചാരിച്ചിരുന്നത് എന്നാണ് അമിത് ചക്കാലക്കല്‍ പറയുന്നത്.

ജിബൂട്ടി എന്ന് ആദ്യം തന്നോട് പറഞ്ഞപ്പോള്‍ ജോസുകുട്ടി എന്ന് പറയുന്ന പോലെ ഒരാളുടെ പേര് ആണെന്ന് ആയിരുന്നു വിചാരിച്ചിരുന്നത്. ആഫ്രിക്കന്‍ രാജ്യമാണ് ജിബൂട്ടി എന്ന് അപ്പോഴാണ് കേള്‍ക്കുന്നത്. ശരിക്കും ഒരാളുടെ ജീവിതത്തില്‍ നടന്ന കഥയാണിത്.

നമ്മുടെ രാജ്യത്ത് നിന്നും ഒരാള് ജിബൂട്ടി എന്ന രാജ്യത്ത് ജോലി ചെയ്യാന്‍ വേണ്ടി പോവുകയും അയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു പ്രണയവും അതിനോട് ചുറ്റിപ്പറ്റി ഉണ്ടാകുന്ന സംഭവങ്ങളുമാണ് ഈ സിനിമ. 20 ശതമാനം മാത്രമാണ് കേരളത്തില്‍ ഷൂട്ട് ചെയ്തത്.

ബാക്കി ഫുള്‍ ജിബൂട്ടിയില്‍ ആയിരുന്നു. വിദേശികള്‍ അഭിനയിക്കുന്നുണ്ട്. വിദേശ ചിത്രം പോലെ ഷൂട്ട് ചെയ്ത് പാന്‍ ഇന്ത്യ ചിത്രമായാണ് ഇത് റിലീസ് ചെയ്യുന്നത് എന്നാണ് സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ അമിത് ചക്കാലക്കല്‍ പറയുന്നത്.

ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ആഫ്രിക്കന്‍ രാജ്യമായ ‘ജിബൂട്ടി’യിലെ മലയാളി വ്യവസായി ജോബി പി. സാം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഷകുന്‍ ജസ്വാള്‍ ആണ് നായിക.