ഇനിയൊരിക്കലും വിനീതിന്റെ അസിസ്റ്റന്റ് ആയി വര്‍ക്ക് ചെയ്യില്ല, അതൊരു ട്രോമയാണ്: അജു വര്‍ഗീസ്

വിനീത് ശ്രീനിവാസന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി ജോലി ചെയ്യുക എന്നത് ഒരു ട്രോമയാണെന്ന് നടന്‍ അജു വര്‍ഗീസ്. 2016ല്‍ പുറത്തിറങ്ങിയ ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ ചിത്രത്തില്‍ ആയിരുന്നു വിനീതിന്റെ അസിസ്റ്റന്റ് ആയി അജു വര്‍ഗീസ് എത്തിയത്. എ.ഡി ആയി വര്‍ക്ക് ചെയ്യുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്നാണ് അജു പറയുന്നത്.

”ജോലി ഭയങ്കര ഫാസ്റ്റായിരുന്നു. താരങ്ങള്‍ക്ക് ഒരു ഷോര്‍ട്ട് കഴിയുമ്പോള്‍ അല്‍പം സമയം കിട്ടും എന്നാല്‍ അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ആയിരിക്കുമ്പോള്‍ ഷൂട്ട് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും പണിയായിരുന്നു. ആ സമയത്തുള്ള സംവിധായകനെ എനിക്ക് ഇഷ്ടമായിരുന്നില്ല. സുഹൃത്ത് നോബിള്‍ ആയിരുന്നു സിനിമയുടെ നിര്‍മാതാവ്.”

”അപ്പോള്‍ മോണിറ്ററിന്റെ മുന്നില്‍ പോയി ഇരിക്കാം എന്ന പ്രതീക്ഷയിലാണ് ചിത്രത്തില്‍ എ.ഡി ആയി പോകുന്നത്. ഇനി ഒരിക്കലും പോകില്ല. ആ ഓര്‍മ തന്നെ ഒരു ട്രോമയാണ്. രാത്രി ഏകേദശം 11-12 മണിക്കാണ് ഷൂട്ട് കഴിയുന്നത്. റിപ്പോര്‍ട്ടൊക്കെ എഴുതിയതിന് ശേഷം ഏകദേശം ഒന്നരയാകും കിടക്കാന്‍.”

”പുലര്‍ച്ചെ 5.30 ഒക്കെ ആവുമ്പോഴേക്കും എ.ഡിമാര്‍ക്കുള്ള ഫസ്റ്റ് വണ്ടി പോകും. അതിന് ഒരു 4.45 ആവുമ്പോള്‍ എഴുന്നേല്‍ക്കണം. ഈ വണ്ടി എങ്ങാനും മിസ് ആയാല്‍ വേറെ ഒരു കാറുണ്ട്. അത് പിടിച്ച് അറിയാത്ത സ്ഥലത്തു കൂടിയൊക്കെ ഓട്ടിയിട്ട് വരണം. അന്ന് ഞാന്‍ വിനീതിന് മുന്നില്‍ പോയി നില്‍ക്കില്ലായിരുന്നു.”

”ആനന്ദം സിനിമയുടെ ഡയറക്ടര്‍ ഗണേഷ് രാജിന്റെ അടുത്താണ് ഞാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എ.ഡി ടീമുമായി കഫര്‍ട്ടബിള്‍ ആയിരുന്നു” എന്നാണ് അജു വര്‍ഗീസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. പുതിയ ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷ’ത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു അജു വര്‍ഗീസ്.