അത് ഞാന്‍ പഠിച്ച പാഠമാണ്.. രജനികാന്തിന്റെ റോള്‍ സിനിമ പരാജയപ്പെടാന്‍ കാരണമായി: ഐശ്വര്യ

തിയേറ്ററില്‍ വന്‍ പരാജയമായി മാറിയ ചിത്രമാണ് ഐശ്വര്യ രജനികാന്തിന്റെ സംവിധാനത്തില്‍ എത്തിയ ‘ലാല്‍ സലം’. രജനികാന്ത് കാമിയോ റോളില്‍ എത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ ദുരന്തമായിരുന്നു. പരാജയത്തിന്റെ കയ്പ്പ് മാത്രമല്ല, സിനിമയ്‌ക്കെതിരെ വന്‍ വിമര്‍ശനങ്ങളും എത്തിയിരുന്നു. ഇതിനെ കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ ഇപ്പോള്‍.

രജനികാന്തിന്റെ റോള്‍ സിനിമ പരാജയപ്പെടാന്‍ കാരണമായി. ”ചിത്രത്തിലെ രജനികാന്തിന്റെ കാമിയോ റോള്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടെങ്കിലും, മൊയ്തീന്‍ ഭായ് എന്ന അദ്ദേഹത്തിന്റെ കഥാപാത്രത്തിലേക്ക് കൂടുതല്‍ കേന്ദ്രീകരിക്കപ്പെട്ടു, ഇത് കഥയില്‍ നിന്ന് ശ്രദ്ധ വ്യതിചലിപ്പിച്ചു. ആദ്യം കഥാപാത്രത്തിന് പത്ത് മിനിറ്റ് സ്‌ക്രീന്‍ ടൈം മാത്രമേ ഉണ്ടായിരുന്നുള്ളൂ.”

”എന്നാല്‍ അദ്ദേഹം കഥയിലേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങള്‍ക്ക് പരിമിതപ്പെടുത്താന്‍ കഴിഞ്ഞില്ല. കാരണം 10 മിനിറ്റ് കഥാപാത്രം അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കും. അങ്ങനെ മൊയ്തീന്‍ ഭായിയെ ചുറ്റിപ്പറ്റിയുള്ള സിനിമയായി അതു മാറി. യഥാര്‍ത്ഥ തിരക്കഥയില്‍, അദ്ദേഹം ഇടവേളയില്‍ മാത്രമാണ് വരുന്നത്.”

”എന്നാല്‍ വാണിജ്യപരമായ കാരണങ്ങളാല്‍, ഞങ്ങള്‍ ആ കഥാപാത്രത്തെ സിനിമയുടെ തുടക്കത്തില്‍ തന്നെ കൊണ്ടുവന്നു. അല്ലെങ്കില്‍ പ്രേക്ഷകര്‍ അസ്വസ്ഥരാകും. സിനിമയില്‍ ഉടനീളം അദ്ദേഹം ഉള്ള രീതിയില്‍ ഞങ്ങള്‍ക്ക് എല്ലാം എഡിറ്റ് ചെയ്യേണ്ടി വന്നു. ഉള്ളടക്കം ശക്തമായിരുന്നു, എന്നാല്‍ ഒരു തവണ ഞാന്‍ രജനികാന്തിനെ കഥയില്‍ കൊണ്ടുവന്നു.”

”പിന്നെ മറ്റൊന്നും പ്രശ്‌നമല്ല. എല്ലാം അദ്ദേഹത്തെ കുറിച്ചായി മാറി. ഒരു സിനിമയില്‍ രജനികാന്ത് ഉണ്ടെങ്കില്‍, അത് അദ്ദേഹത്തെ കുറിച്ചായിരിക്കണം, കാരണം പ്രേക്ഷകര്‍ അതിന് ശേഷം മറ്റൊന്നും കാണാന്‍ ആഗ്രഹിക്കുന്നില്ല. അതാണ് രജനികാന്തിന്റെ വ്യക്തിത്വം. അദ്ദേഹം മറ്റെല്ലാം മറയ്ക്കും. അത് ഞാന്‍ പഠിച്ച പാഠമാണ്” എന്നാണ് ഐശ്വര്യ പറയുന്നത്.