സ്റ്റാര്‍ മാജിക്ക് പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ ഫ്‌ളവേഴ്‌സ് തയ്യാറാകണം: രേവതി സമ്പത്ത്

സ്റ്റാര്‍ മാജിക് പരിപാടിയില്‍ മുക്ത നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. മുക്തയുടെ പ്രസ്താവനയെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ ഫ്‌ളവേഴ്‌സ് തയ്യാറാകണം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടി പറയുന്നത്.

രേവതി സമ്പത്തിന്റെ കുറിപ്പ്:

മുക്ത ഒരു ഊളത്തരം പറയുന്നു. ആങ്കര്‍ അതിനെ പിന്താങ്ങുന്നു. ചുറ്റുമിരുന്ന സ്റ്റാര്‍ മാജിക് ടീം ഫുള്‍ അതിനെ കൈയടിച്ചു പാസ്സാക്കുന്നു. കുറേ പ്രതിഷേധം ഉയരുന്നു. ഒന്നും മൈന്‍ഡ് ചെയ്യാതെ കഴിഞ്ഞ എത്രയോ നാളുകളായി തുടരുന്ന മനുഷ്യവിരുദ്ധത നിറഞ്ഞ സ്റ്റാര്‍ മാജിക് എന്ന പരിപാടി അതേപടി വീണ്ടും തുടരുന്നു. കല എന്നത് വലിയൊരു ആശയവിനിമയമാണ്. കല എന്നാല്‍ മാറ്റങ്ങള്‍ എന്നും കൂടെ അര്‍ത്ഥമാക്കുന്നു. കല സ്‌നേഹത്തിന്റെ രൂപം കൂടിയാണ്.

സാമൂഹിക മാറ്റങ്ങള്‍ക്കുള്ള വാതിലാണ് ഏതൊരു കലയും എന്നു നിസ്സംശയം പറയാം. തികച്ചും വ്യത്യസ്ത സംസ്‌കാരങ്ങളിലും കാലഘട്ടത്തിലും നിന്നുമുള്ള ആളുകളെ കലയുടെ ശക്തി ആശയവിനിമയത്തിലേക്ക് നയിക്കുന്നു. വാക്കുകള്‍ പോലും നിലയ്ക്കുന്നിടത്ത് കലയുടെ ഭാഷയിലെ വാക്കുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഏതൊരു കലയും അനുഭവിക്കുന്നവരില്‍ വികാരങ്ങള്‍ ഉളവാക്കാന്‍ കഴിയുന്നത്ര ശക്തി ഉണ്ട്. മനുഷ്യനെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്നുണ്ട് കലകള്‍.

സിനിമ, സംഗീതം, നൃത്തം, നാടകം, ചിത്രകല അങ്ങനെ നീണ്ടു നീണ്ടു പോകുന്നു ഇവ. ഹാസ്യം ഇഷ്ടമല്ലാത്ത മനുഷ്യരുണ്ടോ?, ഇല്ല. ആര്‍ത്തുല്ലസിച്ചു ചിരിക്കാന്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. ഈ ഹാസ്യരൂപങ്ങള്‍ മനുഷ്യനെ ചിന്തിപ്പിക്കുന്നത് കൂടെയാകുമ്പോഴാണ് അവിടെ ഹാസ്യം എന്ന ആശയം ഒരു പൂര്‍ണ കലാരൂപമായി മാറുന്നത്. ടിവി ചാനലുകളില്‍ ഇപ്പോള്‍ ഹാസ്യ പരിപാടികള്‍ ഒത്തിരിയുണ്ട്.

സ്‌കിറ്റുകള്‍ പുതിയ പരീക്ഷണങ്ങളിലൂടെ ആ കല മുന്നോട്ട് വെവ്വേറെ രീതികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ നമ്മള്‍ കരുതും കല വളരുന്നു എന്ന്, എന്നാല്‍ വളരെ നിരാശയോടെ പറയട്ടെ കലയെ കൊന്നുകൊണ്ടിരിക്കുകയാണ്. ഹാസ്യം എന്ന മഹത്തായ കലയില്‍ ഇപ്പോള്‍ വിഷാംശം അടിഞ്ഞു കൂടി അഴുക്കുചാലായി മാറിക്കഴിഞ്ഞു.

സ്ത്രീവിരുദ്ധതയും, ഹോമോഫോബിയയുയും, സെക്‌സിസ്റ്റ് ജോക്കുകളും, റേപ്പ് ജോക്കുകളും, റേസിസ്റ്റ് ജോക്കുകളും, ദളിത് വിരുദ്ധതയും, ജാതീയതയുമൊക്കെ കുത്തി നിറച്ചു വീര്‍പ്പിച്ചെടുത്ത ഏതു സമയം വേണമോ പൊട്ടാവുന്ന ഒരു ബലൂണ്‍ ആണ് കോമഡി പരിപാടികള്‍. അതായത്, ഏഷ്യാനെറ്റ്, ഫ്‌ലവേര്‍സ്, മഴവില്‍ മനോരമ എന്ന് വേണ്ട മുന്‍നിരയിലുള്ള മിക്ക ടീവി ചാനലുകളിലും സ്ഥിരം സംപ്രേക്ഷണം ചെയ്യുന്നവ. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ മിക്ക സമയങ്ങളിലും മിന്നി മായുന്ന ഈ മനുഷ്യവിരുദ്ധതയുടെ ക്ലിപ്പുകള്‍.

ഈ കോമഡി പരിപാടികള്‍ സൃഷ്ടിക്കുന്നവര്‍ അതായത് സ്‌ക്രിപ്റ്റുകള്‍ തയ്യാറാക്കുന്നവര്‍, ഐഡിയ കൊടുക്കുന്നവര്‍, അതില്‍ ഒരു ഉളുപ്പുമില്ലാതെ വന്നഭിനയിക്കുന്നവര്‍, ഈ അവഹേളനത്തിനെ കയ്യടിച്ചു ചിരിച്ചു പ്രോത്സാഹിപ്പിക്കുന്ന കാണികള്‍ അടക്കം ഈ മനുഷ്യവിരുദ്ധതയ്ക്ക് കൂട്ടുനില്‍ക്കുന്നവരാണ്. നിങ്ങള്‍ പറയുന്നത് തമാശകളല്ല. അത്രമേല്‍ ഭീകരമായ മനുഷ്യവിരുദ്ധതയാണ്. സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി പിന്‍വലിച്ച് ഇത്രയും നാള്‍ സമൂഹത്തിലേക്ക് കടത്തിവിട്ട മനുഷ്യവിരുദ്ധതയ്ക്ക് മാപ്പ് പറയാന്‍ ഫ്‌ളവേഴ്‌സ് തയ്യാറാകണം.

Read more