ഞാന്‍ കൈവിട്ടു പോയെന്ന് എന്റെ വീട്ടുകാര്‍ കരുതി, സൈക്കോളജിസ്റ്റ് ആയ എന്നെ സൈക്യാട്രിക് ഹോസ്പിറ്റലിലാക്കി; ലെന പറയുന്നു..

നടി ലെനയുടെ അഭിമുഖങ്ങള്‍ ചര്‍ച്ചയായതോടെ താരം ലൈസന്‍സ്ഡ് ആയ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അല്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. അഭിമുഖങ്ങളില്‍ മാനസികാരോഗ്യത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാവുന്നതല്ലെന്നും അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെ ‘ഓട്ടോബയോഗ്രഫി ഓഫ് ഗോഡ്’ എന്ന പുസ്തകം എഴുതാന്‍ താന്‍ നടത്തിയ യാത്രകളെ കുറിച്ച് ലെന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തനിക്ക് ഡിപ്രഷന്‍ ബാധിച്ചതിനെ കുറിച്ചടക്കമാണ് ലെന തുറന്നു പറഞ്ഞത്. ”ഞാന്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് ഞാന്‍ പറയുന്നത്.”

”ഒരിക്കല്‍ ഇത് പറഞ്ഞ വഴിക്ക് എന്റെ വീട്ടുകാര്‍ കരുതി ഞാന്‍ കൈവിട്ടുപോയെന്ന്. എന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമെല്ലാം അങ്ങനെയാണ് കരുതിയത്. അന്ന് ഞാന്‍ വിവാഹിതയായിരുന്നു. അവര്‍ കരുതി, ഈ കുട്ടി കൈവിട്ടുപോയെന്ന്. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ആയ എന്നെ അവര്‍ അന്ന് സൈക്യാട്രിക് ഹോസ്പിറ്റലില്‍ കൊണ്ടുവിട്ടു. ചികിത്സയ്ക്കായി.”

”സെല്‍ഫ് റിയലൈസേഷന്‍ എന്ന അനുഭവം വിവരിക്കാനാകില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ക്ക് എന്നെ മനസ്സിലാക്കാന്‍ സാധിക്കാതിരുന്നത്. എനിക്ക് എന്താണോ ആ സമയത്ത് നല്ലത് എന്ന് നോക്കിയാണ് അന്ന് അവര്‍ അത് ചെയ്തത്. കാരണം ഞാന്‍ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല.”

”എനിക്ക് അന്ന് ഉറക്കം ആവശ്യമില്ലായിരുന്നു. ഭയങ്കര ആഹ്ലാദത്തിലായിരുന്നു എന്റെ മാനസികാവസ്ഥ. എന്നോട് എന്താ പറ്റിയത് എന്ന് ചോദിച്ചപ്പോള്‍, ഞാന്‍ ദൈവമാണ് നിങ്ങള്‍ ദൈവമാണ് എല്ലാം ദൈവമാണ് എന്നാണ് പറഞ്ഞത്. അതു കേട്ടപ്പോള്‍ ഡോക്ടര്‍ ഇന്‍ജക്ഷന്‍ നല്‍കി മയക്കി. വേറൊന്നും ചെയ്തില്ല” എന്നായിരുന്നു ലെന ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.