വാടക കൊടുക്കാൻ പണമില്ലാതെയായപ്പോഴാണ് അഭിനയിക്കാൻ തുടങ്ങിയത്; ആ സംഭവത്തോടുകൂടി ഞാൻ മാനസികമായി തകർന്നു: കവിത

സിനിമ- സീരിയൽ രംഗത്ത് സജീവ സാന്നിധ്യമാണ് നടി കവിത. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും മൂല്യമുള്ള നായികമാരുടെ കൂട്ടത്തിലായിരുന്നു കവിതയുടെ സ്ഥാനം. തന്റെ പതിനൊന്നാം വയസിലാണ് കവിത സിനിമ ലോകത്തേക്ക് കടന്നുവരുന്നത്.

ഇപ്പോഴിതാ സിനിമയിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യത്തെ കുറിച്ചും, ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ചും സംസാരിക്കുകയാണ് കവിത. ആദ്യ സമയങ്ങളിൽ അഭിനയിക്കാൻ ഒരു തരത്തിലും താത്പര്യമില്ലാതെയാണ് താൻ സിനിമകൾ ചെയ്തിരുന്നതെന്ന് കവിത പറയുന്നു.

“സിനിമയിൽ നിന്നും അവസരം വന്നെങ്കിലും തനിക്ക് അഭിനയിക്കാൻ താൽപര്യമില്ലെന്ന് ഞാൻ അമ്മയോട് പറഞ്ഞു. എനിക്ക് പഠിക്കണം, സഹോദരിമാരെ അഭിനയിപ്പിക്കാം എന്നാണ് ഞാൻ പറഞ്ഞത്. അമ്മ ഉടനെ എന്റെ രണ്ട് കൈയും പിടിച്ചു. ഇത് കൈയല്ല, കാലാണ് എന്ന് കരുതിക്കോയെന്ന് പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് ഞാൻ ചോദിച്ചു. നമുക്ക് ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ട്, വാടക കൊടുക്കാൻ പറ്റുന്നില്ല. ഈ സിനിമയിൽ അഭിനയിച്ചാൽ 5000 രൂപ ലഭിക്കും. ഒരു വർഷത്തേക്ക് വാടകയ്ക്കും ഭക്ഷണത്തിനും പണമുണ്ടാകും.

സഹോദരങ്ങളെ പഠിപ്പിക്കാം. നീയാണ് ഫോട്ടോജെനിക് എന്നവർ പറയുന്നെന്നും അമ്മ വ്യക്തമാക്കി. എന്നെക്കൊണ്ട് അഞ്ച് പേർക്ക് ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിൽ ചെയ്യാമെന്ന് ഞാൻ കരുതി. ഈ സിനിമ ചെയ്യ്, പിന്നീട് സിനിമകൾ വന്നില്ലെങ്കിൽ പഠിച്ചോയെന്ന് അമ്മ പറഞ്ഞെന്നും കവിത ഓർത്തു. പിന്നീട് നിരവധി സിനിമകളിൽ കവിത നായികയായി.

സിനിമയിൽ നിന്ന് ലഭിച്ച പണം ഉപയോ​ഗിച്ച് അമ്മ ചേച്ചിമാരെ വിവാഹം ചെയ്യിച്ചു. അനിയത്തിയെ പഠിക്കാൻ അയച്ചു. അതിനിടെ അവിചാരിതമായി സഹോദരൻ ആക്സിഡന്റിൽ മരിച്ചു. ഇതോടെ ഇനി ഷൂട്ടിം​ഗിന് ഞാൻ വരില്ല, നിന്നെയും അയക്കില്ലെന്ന് അമ്മ പറഞ്ഞു. പരിപ്പ് വെങ്കായം വിൽക്കുന്നവൻ ആയാൽ പോലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് സെറ്റിൽഡ് ആകണമെന്നും അമ്മ ആവശ്യപ്പെട്ടു. ശരി, നിങ്ങളുടെ ഇഷ്ടമെന്ന് ഞാനും. കരിയറിലെ പീക്കിലിരിക്കവെയാണ് വിവാഹം ചെയ്യാൻ പറയുന്നത്.

തെലുങ്കിൽ ഞാൻ രണ്ടാം സ്ഥാനത്തായിരുന്നു. ശ്രീദേവി, ജയപ്രദ, ജയസുധയും ഞാനുമായിരുന്നു മുൻനിര നായികമാർ. ശ്രീദേവിയും ജയപ്രദയും ബോംബെയിലേക്ക് പോയി. നാലാം സ്ഥാനത്തായിരുന്ന ഞാൻ രണ്ടാം സ്ഥാനത്തെത്തി. രണ്ട് മൂന്ന് ഷിഫ്റ്റുകൾ അന്ന് ചെയ്യുമായിരുന്നു. അത്രയും തിരക്കിലിരിക്കെയാണ് അനിയനിങ്ങനെ സംഭവിക്കുന്നതും അമ്മ വിവാഹം ചെയ്യാൻ ആവശ്യപ്പെടുന്നതും.

ഇതുവരെ ആരോടും വ്യക്തമായി ഞാൻ പറഞ്ഞിട്ടില്ല. അനിയൻ മരിച്ച ശേഷം ഞാൻ സെമി മെന്റൽ ആയി. റെയിൽവേ ട്രാക്കിലാണ് അനിയൻ മരിച്ചത്. ഞാൻ അർദ്ധ രാത്രി എണീറ്റ് റെയിൽവേ ട്രാക്കിലേക്ക് പോകും. അമ്മ സൈക്യാട്രിസ്റ്റുകളെ കാണിച്ചു. അവളെ ഈ അന്തരീക്ഷത്തിൽ നിന്നും മാറ്റി നിർത്തണമെന്നാണ് സൈക്യാട്രിസ്റ്റുകൾ നിർദ്ദേശിച്ചത്. ജീവിതത്തിൽ പിന്നീടും ഒരുപാട് വിഷമഘട്ടങ്ങൾ ഉണ്ടായി, 2021 ൽ കൊവിഡ് ബാധിച്ച് എന്റെ ഭർത്താവും മകനും മരിച്ചു. ഭർത്താവിന്റെയും മകന്റെയും മരണമുണ്ടാക്കിയ ആഘാതത്തിൽ ഒന്നിലേറെ തവണ ആത്മഹത്യക്ക് ഞാൻ ശ്രമിച്ചിരുന്നു. പെൺമക്കൾക്ക് വേണ്ടിയാണ് ഇപ്പോൾ ഞാൻ ജീവിക്കുന്നത്.” ഇന്ത്യാ​ഗ്ലിറ്റ്സ് തമിഴിനോട് നൽകിയ അഭിമുഖത്തിലാണ് കവിത തന്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.