ബിജു മേനോന് ഒപ്പം അഭിനയിക്കാന്‍ ആരും തയ്യാറായില്ല, സൗഹൃദം കൊണ്ടാണ് ആസിഫ് അലി വന്നത്: ജിബു ജേക്കബ്

ഒരിടവേളയ്ക്ക് ശേഷം ബിജു മേനോന് വീണ്ടും നായക പ്രതിഛായ നല്‍കിയ ചിത്രമാണ് ‘വെള്ളിമൂങ്ങ’. എന്നാല്‍ അന്ന് ബിജു മേനോന് മാര്‍ക്കറ്റുള്ള സമയമല്ലാത്തതിനാല്‍ താരത്തിനൊപ്പം അഭിനയിക്കാന്‍ പലരും വിസമമ്മതിച്ചിരുന്നു എന്നാണ് സംവിധായകന്‍ ജിബു ജേക്കബ് പറയുന്നത്.

പരിചയമുള്ള ഒന്ന് രണ്ട് സംവിധായകരെ ഈ കഥ പറഞ്ഞ് കേള്‍പ്പിച്ചു. പക്ഷെ അവരാരും ആ കഥാപാത്രത്തിന്റെ ഫ്രഷ്‌നെസ് മനസിലാക്കിയില്ല. അതുകൊണ്ട് റിജക്ട് ചെയ്തു. വേറെ ആര് ചെയ്തില്ലെങ്കിലും താന്‍ ഈ സിനിമ ചെയ്‌തോളാമെന്ന്. അപ്പോഴാണ് കാസ്റ്റിംഗിനെ കുറിച്ച് ആലോചിച്ചത്. ജോജി പറഞ്ഞത് മമ്മൂക്ക ചെയ്താല്‍ നന്നാകുമെന്നാണ്.

പക്ഷെ മമ്മൂക്ക ഇത് പോലുള്ള കഥാപാത്രം മുമ്പും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇത്തരം കഥാപാത്രം ചെയ്യാത്തൊരാള്‍ ചെയ്താല്‍ നന്നാകുമെന്ന് താന്‍ ജോജിയോട് പറഞ്ഞു. ഡയറക്ടര്‍ എന്ന നിലയില്‍ മമ്മൂക്കയിലേക്ക് എത്തിപ്പെടാനും തനിക്ക് പാടാണ്. അപ്പോഴെ തന്റെ മനസില്‍ ബിജുവായിരുന്നു. അങ്ങനെ ബിജുവിനോട് കഥ പറഞ്ഞു.

അദ്ദേഹം ഇടയ്ക്കിടെ കഥ കേട്ട് ചിരിക്കുന്നുണ്ടായിരുന്നു. ശേഷം സിനിമ ചെയ്യാന്‍ ബിജു തീരുമാനിച്ചു. പിന്നെ നിര്‍മ്മാതാവിനെ കിട്ടാന്‍ ഒരുപാട് നടന്നിട്ടുണ്ട്. ബിജുവിന് മാത്രമല്ല അജു വര്‍ഗീസിനും ടിനിക്കും ആ കഥ ഇഷ്ടപ്പെട്ടു. പ്രോജക്ട് ഓണ്‍ ആവാതെ ആയപ്പോള്‍ പെട്ടന്ന് പടം നടക്കാന്‍ വേറെ ആര്‍ട്ടിസ്റ്റിനെ കാസ്റ്റ് ചെയ്യുന്നെങ്കില്‍ ചെയ്‌തോളാനും ബിജു പറഞ്ഞിരുന്നു.

അന്ന് ബിജുവിന് അത്ര മാര്‍ക്കറ്റുള്ള സമയമായിരുന്നില്ല. വെള്ളിമൂങ്ങയ്ക്ക് ശേഷമാണ് ബിജു മേനോന് കൂടുതല്‍ മുഴുനീള നായക വേഷങ്ങള്‍ കിട്ടിയത്. അന്ന് ബിജു മേനോനോടൊപ്പം അഭിനയിക്കാന്‍ ആരും തയാറായില്ല. ഒരുപാട് കഷ്ടപ്പെട്ടു. അപ്പോഴാണ് അജു വര്‍ഗീസ് തയ്യാറായത്. ആസിഫിന്റെ ഗസ്റ്റ് അപ്പിയറന്‍സിന് വേണ്ടിയും ഒരുപാട് ശ്രമങ്ങള്‍ നടത്തിയിരുന്നു.

ആരും ആ റോള്‍ ചെയ്യാന്‍ തയ്യാറായിരുന്നില്ല. അന്ന് അതായിരുന്നു അവസ്ഥ. ബന്ധങ്ങളുണ്ടായിട്ടും ആര്‍ട്ടിസ്റ്റുകള്‍ വരാന്‍ തയ്യാറായില്ല. ബിജുവിന് വേണ്ടിയാണ് ആസിഫ് അലി ആ ഗസ്റ്റ് റോള്‍ ചെയ്തത്. അത് അവരുടെ സൗഹൃദമാണ് എന്നാണ് ജിബു ജേക്കബ് പറയുന്നത്.