എയര്‍ഹോസ്റ്റസുകള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല, അതാണ് ദേഷ്യം വന്നത്.. ശരിക്കും 'കോക്പിറ്റ്' എന്നല്ല കേള്‍ക്കുന്നത്: ഷൈന്‍ ടോം ചാക്കോ

വിമാനത്തിന്റെ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ. വിമാനം ശരിക്കും ഓടിക്കുന്നുണ്ടോ എന്ന് ചെക്ക് ചെയ്യാനാണ് താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചത് എന്ന് ഷൈന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് ഫ്‌ളൈറ്റ് ഓടിക്കാന്‍ തോന്നിയിട്ടില്ല എന്നാണ് ഷൈന്‍ ഇപ്പോള്‍ പറയുന്നത്.

കോക്പിറ്റ് എന്ന് പറയുമ്പോള്‍ ‘കോര്‍പിറ്റ്’ എന്നാണ് താന്‍ കേള്‍ക്കുന്നത്. അവരോട് കോക്പിറ്റ് കാണിച്ച് തരുമോയെന്ന് ചോദിച്ചാല്‍ അവര്‍ കാണിച്ച് തരും. പക്ഷെ അതിന് റിക്വസ്റ്റ് ചെയ്യാന്‍ അവരെ ആരേയും കണ്ടില്ല. താന്‍ അവരെ കാണാനായാണ് അതിനുള്ളിലേക്ക് പോയത്.

അവര്‍ ഏത് സമയവും അതിനുള്ളിലാണ്. അതുകൊണ്ട് അങ്ങോട്ട് ചെന്നല്ലാതെ കാണാന്‍ കഴിയില്ല. ഫ്ളൈറ്റ് ഓടിക്കാനൊന്നും തനിക്ക് അപ്പോള്‍ തോന്നിയില്ല എന്നാല്‍ അവര്‍ എങ്ങനെയാണ് അത് ഓടിക്കുന്നത് എന്ന് ചെക്ക് ചെയ്യാനാണ് പോയി നോക്കിയത്. അവിടെ ഒരു എയര്‍ഹോസ്റ്റസും ഇല്ലായിരുന്നു.

തനിക്ക് ആകെ ദേഷ്യം വന്നു എന്നാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷൈന്‍ ടോം ചാക്കോ പറയുന്നത്. ഡിസംബര്‍ പത്തിനാണ് ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കാനിരുന്ന എയര്‍ ഇന്ത്യ ഫ്‌ളൈറ്റില്‍ നിന്ന് ഷൈന്‍ ടോം ചാക്കോയെ ഇറക്കി വിട്ടത്.

പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ അധികൃതര്‍ നടനെ വിമാനത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നടനെ ചോദ്യം ചെയ്യുകയും അടുത്ത ദിവസം മറ്റൊരു ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തുകയും ചെയ്തിരുന്നു.