സൂര്യയുടെ ‘നേര്ക്ക് നേർ’, ‘പൂവെല്ലം കേട്ടുപ്പാർ’ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് മണി ഭാരതി. ഇപ്പോഴിതാ തനിക്ക് സൂര്യ ചെയ്ത സഹായത്തെ പറ്റി തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകൻ കൂടിയായ മണി ഭാരതി.
ഇത്രയും വലിയ ഉയരത്തിലെത്തിയിട്ടും സൂര്യ തന്നെ ഇപ്പോഴും പരിഗണിക്കാറുണ്ടെന്നാണ് മണി ഭാരതി പറയുന്നത്. തന്റെ മകന്റെ പഠനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിന് തന്നെ സഹായിച്ചത് സൂര്യയാണെന്നും മണി ഭാരതി തുറന്നുപറഞ്ഞു.
“സൂര്യ എത്രയോ ഉയരത്തിലെത്തി. എന്നാൽ ഇപ്പോഴും എവിടെ വെച്ച് കണ്ടാലും സംസാരിക്കും. എന്റെ ഭാര്യയെക്കുറിച്ചെല്ലാം ചോദിക്കും. നേര്ക്ക് നേർ എന്ന സിനിമ കഴിഞ്ഞയുടനെയാണ് എന്റെ വിവാഹം കഴിഞ്ഞത്. അന്ന് സൂര്യ വീട്ടിലേക്ക് വിളിച്ച് എനിക്കും ഭാര്യക്കും വിരുന്ന് നൽകി. അദ്ദേഹത്തിന്റെ അമ്മ എന്റെ ഭാര്യക്ക് സാരിയും എനിക്കുള്ള ഡ്രസുകളും സമ്മാനിച്ചു.
ഇന്നും എവിടെ വെച്ച് കണ്ടാലും സൂര്യ കുടുംബത്തെക്കുറിച്ച് അന്വേഷിക്കും. നാലഞ്ച് വർഷത്തിന് മുമ്പ് എന്റെ മകൻ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലം. അവസാന വർഷം എനിക്ക് ഫീസ്‍ നൽകാനായില്ല. എല്ലാ വർഷവും ഒരു ലക്ഷം രൂപ അടയ്ക്കണം.
ആരോട് ചോദിക്കുമെന്ന് ആലോചിച്ചു. സംവിധായകൻ ലിംഗുസ്വമിക്കും അന്ന് മോശം സമയമാണ്. അദ്ദേഹത്തിന്റെ കൈയിൽ ഉണ്ടെങ്കിൽ തന്നേനെ. എന്ത് ചെയ്യുമെന്ന് ആലോചിച്ചിരിക്കവെ സൂര്യയോട് ചോദിച്ചാലോ എന്ന് ചിന്തിച്ചു. ഞാൻ അദ്ദേഹത്തോട് അതുവരെ ഒരു സഹായവും ചോദിച്ചിരുന്നില്ല. മാനേജർമാർ മുഖേന പോയാൽ നടക്കാത്തതിനാൽ അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ കണ്ടുപിടിച്ചു.
ഒരു മെസേജ് മാത്രം അയച്ചു. അഞ്ച് മിനുട്ടിനുള്ളിൽ അദ്ദേഹത്തിന്റെ ആൾ വിളിച്ചു. കോളേജിന്റെ വിവരങ്ങൾ അയക്കാൻ പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ സൂര്യയുടെ ഓഫീസിൽ നിന്ന് കോൾ വന്നു. ഡിഡി റെഡിയായിട്ടുണ്ട്, കലക്ട് ചെയ്യണമെന്ന് പറഞ്ഞു.
Read more
അപ്പോൾ അദ്ദേഹം ബോംബെയിൽ വേറെയേതോ സിനിമയുടെ ഷൂട്ടിംഗിലാണ്.അത്രയും തിരക്കിലും മറക്കാതെ എനിക്ക് വേണ്ടി സഹായം ചെയ്തു. ഫീസ് അടച്ച ശേഷം സൂര്യക്ക് മെസേജ് അയച്ചു. ഓൾ ദ ബെസ്റ്റ് എന്ന് മറുപടി വന്നു. ഒപ്പം ആർക്കൊക്കെ എന്തൊക്കെ ചെയ്യണമെന്ന് എനിക്കറിയാമെന്ന വാചകവും. സൂര്യയുടെ നല്ല മനസ് എന്നെ ആശ്ചര്യപ്പെടുത്തി.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മണി ഭാരതി പറഞ്ഞത്.