കാല്‍ക്കീഴിലുള്ള ഭൂമി ഇല്ലാതായിപ്പോയ അവസ്ഥ, 'കാബൂളിവാല'യില്‍ നിന്നും ഒഴിവാക്കി, 12 സിനിമകളും കാന്‍സല്‍ ആയി: നടന്‍ ഷിജു

‘കാബൂളിവാല’ എന്ന സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് തന്റെ കരിയറിലെ ആദ്യത്തെ തകര്‍ച്ചയെന്ന് നടന്‍ ഷിജു. ബിഗ് സ്‌ക്രീനിലും മിനി സക്രീനിലും ഒരു പോലെ സജീവമായിരുന്ന താരമാണ് ഷിജു. എന്നാല്‍ ബിഗ് ബോസില്‍ എത്തിയ താരം തന്റെ പേര് അധികമാര്‍ക്കും അറിയില്ലെന്ന് പറഞ്ഞിരുന്നു.

സ്വന്തം ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കാനുള്ള സെഗ്‌മെന്റില്‍ തന്നെ സിനിമകളില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് ഷിജുവിനെ സിദ്ദിഖ് ലാലിന്റെ കാബൂളിവാലയിലേക്ക് കാസ്റ്റ് ചെയ്യുന്നത്. എന്നാല്‍ പിന്നീട് താനല്ല അതില്‍ ഹീറോ എന്നു പറഞ്ഞ് നാന വാരികയില്‍ വാര്‍ത്ത വന്നു.

തന്റെ ആദ്യത്തെ തകര്‍ച്ച അതായിരുന്നു. തുടര്‍ന്നാണ് സഹോദരന്റെ നിര്‍ബന്ധ പ്രകാരം ചെന്നൈയ്ക്ക് വണ്ടി കയറിയത്. 1993 ഡിസംബര്‍ 20ന് ആണ് പ്രതീക്ഷകളോടെ ചെന്നൈയില്‍ എത്തുന്നത്. പല സംവിധായകരുടെയും അടുത്തെത്തുക എന്ന് പറയുന്നത് തന്നെ വലിയ പ്രയാസമായിരുന്നു. ഒരു ദിവസം ‘ദി സിറ്റി’ എന്ന സിനിമയുടെ ഓഡിഷന് വിളിച്ചു.

തന്റെ കൂടെ അഭിനയിക്കേണ്ടത് ആനന്ദ് രാജ്, കല്യാണ്‍ കുമാര്‍, സാവിത്രി എന്നിവരായിരുന്നു. ഇവരുടെയൊക്കെ ഉയരം അഞ്ചടി രണ്ട് ഇഞ്ച് ഒക്കെയാണ്. ഒരു കുടുംബത്തിലെ അംഗങ്ങളില്‍ ഒരാള്‍ക്ക് മാത്രം പൊക്കം കൂടുതലാവുന്നത് ശരിയാവില്ലെന്ന് പറഞ്ഞ് അവിടെയും താന്‍ ഒഴിവാക്കപ്പെട്ടു. ആ നിമിഷം തന്റെ കാല്‍ക്കീഴിലുള്ള ഭൂമി ഇല്ലാതായിപ്പോയ അവസ്ഥയായിരുന്നു.

പിന്നീടാണ് ‘മഹാപ്രഭു’ എന്ന തമിഴ് പടം കിട്ടുന്നത്. 5000 രൂപ പ്രതിഫലം. അതില്‍ എന്റെ അച്ഛനായി വന്നത് രാജന്‍ പി ദേവ് സാര്‍ ആയിരുന്നു. സിദ്ദിഖ് ഷമീര്‍ സംവിധാനം ചെയ്ത മഴവില്‍ക്കൂടാരത്തില്‍ രാജന്‍ ചേട്ടന്‍ പറഞ്ഞത് കൊണ്ട് തനിക്ക് അവസരം കിട്ടി. കോടി രാമകൃഷ്ണ എന്ന തെലുങ്ക് സംവിധായകന്റെ പടം ലഭിച്ചു. മഹാപ്രഭുവിലെ പ്രകടനം കണ്ടാണ് വിളിച്ചത്.

2 ലക്ഷമാണ് പ്രതിഫലമെന്നും കേട്ടപ്പോള്‍ തല കറങ്ങി. പിന്നീടുള്ള രണ്ട് ദിവസങ്ങള്‍ കൂടി ചേര്‍ത്ത് തമിഴില്‍ 13 സിനിമകളാണ് കമ്മിറ്റ് ചെയ്തു. ആ സമയത്താണ് തമിഴ് സിനിമയില്‍ ഫെഫ്‌സി സംഘടനയുടെ സമരം നടക്കുന്നത്. തമിഴ് സിനിമാ വ്യവസായം സ്തംഭിച്ചു. ഒരു സിനിമ പോലും തുടങ്ങാന്‍ പറ്റില്ല എന്ന് വന്നു. ആറ് മാസം സമരം നീണ്ടു.

Read more

ജയലളിതയുടെ നേതൃത്വത്തിലുള്ള ചര്‍ച്ചയില്‍ ഇന്‍ഡസ്ട്രി താരമൂല്യമുള്ള നായകന്മാരെ വച്ച് മാത്രം പടമെടുത്താല്‍ മതി എന്ന തീരുമാനം എടുത്തു. താന്‍ കമ്മിറ്റ് ചെയ്ത 12 പടങ്ങളും ക്യാന്‍സല്‍ ആയിപ്പോയി. ശൂന്യതയും ദാരിദ്ര്യവുമായിരുന്നു മുന്നില്‍. വണ്ടിക്കൂലി ഇല്ലാത്തതുകൊണ്ട് കിലോമീറ്ററുകള്‍ നടന്ന് യാത്ര ചെയ്തു എന്നാണ് ഷിജു പറയുന്നത്.