'ഹോനായി ആകാന്‍ എല്ലാ ഭാഷകളില്‍ നിന്നും വിളിച്ചു, പക്ഷേ'' അതായിരുന്നു ഏറ്റവും സങ്കടകരം' ; മുകേഷ്

നടനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായിരുന്ന റിസ ബാവയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാ ലോകം. അദ്ദേഹത്തെക്കുറിച്ചുള്ളഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാരംഗത്തുള്ള നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ നടന്‍ മുകേഷും റിസ ബാവയുടെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ്. മനോരമയിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം നടനെക്കുറിച്ച് വാചാലനായത്.

ഹരിഹര്‍ നഗര്‍ വന്നപ്പോള്‍ ആദ്യമായാകും ഒരു വില്ലന്‍ കഥാപാത്രം ഇത്രയധികം അന്ന് ജനപ്രീതി നേടുന്നത്. ഹരിഹര്‍ നഗര്‍ റീമേക്ക് ചെയ്തപ്പോള്‍ തമിഴ്,ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലും ഹോനായി എന്ന കഥാപാത്രം റിസബാവ തന്നെ ചെയ്യണമെന്നതായിരുന്നു എല്ലാവരുടെയും നിര്‍ബന്ധം.

പക്ഷേ പിന്നീട് ഡേറ്റിന്റെ പ്രശ്‌നങ്ങള്‍കൊണ്ടാണോ എന്നറിയില്ല, ഇതിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാന്‍ സാധിച്ചില്ല. അന്ന് ഞാന്‍ ഇക്കാര്യം റിസബാവയോടും പങ്കുവച്ചിരുന്നു. ഹോനായി ആയി വരുന്ന ഒരു ചാന്‍സും കളയരുതെന്ന്. എന്നാല്‍ ഈ ഭാഷകളിലൊന്നും അദ്ദേഹത്തിന് അഭിനയിക്കാനായില്ല എന്നതാണ് ഏറെ സങ്കടകരമായ കാര്യം. പില്‍ക്കാലത്ത് ഹീറോയായും വില്ലനായും ഒരുപാട് സിനിമകളില്‍ അഭിനയിച്ചു.

ഇപ്പോഴത്തെ ഈ അവസ്ഥയില്‍ നിന്നും എത്രയോ ഉയരങ്ങളില്‍ എത്താന്‍ സാധ്യതയുള്ള, കഴിവുള്ള കലാകാരനായിരുന്നു അദ്ദേഹം. കുറച്ച് ദൗര്‍ഭാഗ്യം ഉള്ളതുകൊണ്ടാണ് താഴേയ്ക്കു വീണത്. എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആയിരുന്നു അദ്ദേഹം. മുകേഷ് കുറിച്ചു.