'വില്ലത്തരം കുറച്ചു കൂടി നന്നാക്കാമായിരുന്നെന്ന് തോന്നി, ഇതൊരു അസുഖമായതിനാല്‍ വില്ലനാണെന്ന് ഒന്നും തോന്നിയില്ല'

അഞ്ചാം പാതിരായില്‍ റിപ്പര്‍ രവി എന്ന സീരിയല്‍ കില്ലറായി മികച്ച പ്രകടനമാണ് നടന്‍ ഇന്ദ്രന്‍സ് കാഴ്ചവെച്ചത്. ഏതാനും മിനിറ്റുകള്‍ കൊണ്ട് ഒരു സീരിയല്‍ കില്ലറിന്റെ മാനസികാവസ്ഥയെ അതിസൂക്ഷ്മമായി അവതരിപ്പിച്ച് ഇന്ദ്രന്‍സ് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. സിനിമ വന്‍വിജയമായി മുന്നേറുമ്പോഴും നിരവധി പ്രശംസകള്‍ കിട്ടുമ്പോഴും തന്റെ വില്ലത്തരം കുറച്ചു കൂടി നന്നാക്കാമായിരുന്നെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

“സാഹചര്യങ്ങള്‍ കൊണ്ട് കൊലപാതകിയായ ആളാണ് റിപ്പര്‍ രവി. ചുറ്റുമാടുമുണ്ടായിരുന്ന പലരും അതിന് ഉത്തരവാദികളാണ്. ഇത് ഒരു അസുഖമാണെന്ന് മിഥുന്‍ ധരിപ്പിച്ചതു കൊണ്ട് വില്ലനാണെന്നൊന്നും തോന്നിയില്ല. ആട് മുതല്‍ തന്നെ എനിക്ക് വ്യത്യസ്മായ വേഷങ്ങള്‍ തന്ന സംവിധായകനാണ് മിഥുന്‍. ആ ആത്മവിശ്വാസമാണ് ഈ കഥാപാത്രം അവതരിപ്പിക്കാന്‍ കാരണം.”

“റിപ്പര്‍ രവിയാകാന്‍ വലിയ തയ്യാറെടുപ്പുകളൊന്നും നടത്തിയിരുന്നില്ല. ചിരിക്കുന്ന, സൈക്കോ വില്ലനെയാണ് അവതരിപ്പിക്കേണ്ടിയിരുന്നത്. വില്ലത്തരം അല്‍പം കൂടി മികച്ചതാക്കാമെന്നാണ് സിനിമ കണ്ടതിനു ശേഷം എനിക്കു തോന്നിയത്. കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന ആനന്ദമൊക്കെ കുറച്ചുകൂടി മുഖത്ത് കൊണ്ടുവരാമായിരുന്നു. പക്ഷേ, പ്രേക്ഷകരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.