ഞാന്‍ മരിച്ചാല്‍ കൂടെ മരിക്കാന്‍ തമിഴ്നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു, എട്ടു പ്രാവിശ്യം മരണത്തോളം എത്തിയവനാണ് ഞാന്‍: ബാല

19-ാമത്തെ വയസില്‍ താന്‍ മരിക്കേണ്ടതായിരുന്നുവെന്ന് നടന്‍ ബാല. എട്ടു പ്രാവിശ്യം മരണത്തോളം എത്തിയവനാണ് താന്‍ എന്നാണ് ബാല പറയുന്നത്. അമൃത ആശുപത്രിയില്‍ നടന്ന നഴ്സസ് ദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോള്‍ ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ പ്രസംഗത്തിന്റെ വീഡിയോ ബാല ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.

”ഞാന്‍ 19-ാമത്തെ വയസില്‍ മരിക്കേണ്ടതായിരുന്നു. എട്ടു പ്രാവശ്യം മരണത്തോളം എത്തിയവനാണ്. ഇത് എട്ടാം തവണയാണ്. ഇത്തവണ ഒരു ദിവസം ഞാന്‍ രാജേഷിനോടു പറഞ്ഞു എന്റെ ഗസ്റ്റ് ഹൗസിലെ വാതില്‍ അടച്ച് കുറ്റിയിടൂ എന്ന്, കാരണം മരണം കടന്നുവരുന്നത് എനിക്ക് അനുഭവപെട്ടു.”

”പിന്നീട് എല്ലാവരും വന്നു ഡോര്‍ തട്ടി വിളിച്ചു അപ്പോള്‍ ഞാന്‍ എല്ലാവരെയും വഴക്കു പറഞ്ഞു വിട്ടു. ഒരു ദിവസം ഞാന്‍ കൊക്കോകോള വാങ്ങി കുടിച്ചു അപ്പോള്‍ മുഴുവന്‍ ഛര്‍ദിച്ചു. ഛര്‍ദിച്ചത് രക്തവും, ഞാന്‍ അറ്റെന്‍ഡറോട് പറഞ്ഞു നോക്കു മുഴുവന്‍ രക്തമാണ് പോയി നഴ്‌സിനെ കൂട്ടികൊണ്ടു വരൂ. രാത്രി ഒരുമണിക്ക് ആണ്.”

”നഴ്‌സ് ഓടി വന്നു. ഞാന്‍ ഛര്‍ദിച്ചത് കണ്ടു നഴ്‌സ് ഞെട്ടിപ്പോയി. അതാണ് സ്‌നേഹം എന്ന് പറയുന്നത്. എന്റെ ശരീരം കണ്ടിട്ട് ഡോക്ടറിന് ഇപ്പോഴും മനസ്സിലാകുന്നില്ല ഇത് എന്ത് തരം ശരീരമാണെന്ന്. പലപ്പോഴും ഞാന്‍ മനസുകൊണ്ട് തളര്‍ന്നുപോയിരുന്നു. പിന്നെയും പിന്നെയും ഞാന്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നു.”

”എല്ലാം മെഡിക്കല്‍ സയന്‍സ് കാരണമാണ്. ഞാന്‍ മരിച്ചാല്‍ കൂടെ മരിക്കാന്‍ തമിഴ്നാട്ടില്‍ പെട്രോളുമായി കുറെ പേര് തയാറായിരുന്നു എന്ന് അറിഞ്ഞു. എന്നെ സംബന്ധിച്ച് ഏറ്റവും വലിയ മരുന്ന് സ്‌നേഹമാണ്. ഈ സമയത്ത് എല്ലാ ഡോക്ടര്‍മാര്‍ക്കും നഴ്സ്മാര്‍ക്കും എല്ലാത്തിനും മുകളില്‍ എന്റെ ഭാര്യ എലിസബത്തിനും നന്ദി പറയുന്നു.”

”ജീവിതത്തില്‍ ഒറ്റപ്പെടല്‍ ഭയങ്കര കഷ്ടമാണ്. കൊറോണ സമയത്ത് ഒരാള്‍ ഒരു വീഡിയോ ഇടുകയാണ്. നഴ്‌സ് എന്ന് പറഞ്ഞാല്‍ എന്താണ് എന്ന്. നഴ്‌സിനെപ്പറ്റി വളരെ മോശമായി അയാള്‍ സംസാരിച്ചു. പക്ഷേ നേഴ്‌സ് എന്ന് പറഞ്ഞാല്‍ എനിക്ക് ദൈവമാണ്” എന്നാണ് ബാല പറയുന്നത്.