ഷൈലോക്കിന് ടിക്കറ്റ് കിട്ടാത്തവര്‍ അതിനൊപ്പം ഇറങ്ങിയ എന്റെ ചിത്രം കാണാന്‍ കയറി: എബ്രിഡ് ഷൈന്‍

മമ്മൂട്ടി ചിത്രം ഷൈലോക്കിനെ പ്രശംസിച്ച് സംവിധായകന്‍ അജയ് വാസുദേവിന് എബ്രിഡ് ഷൈനിന്റെ കത്ത്. മാസ് സിനിമകള്‍ ചെയ്യുക എന്നത് റിസ്‌ക് ആണെന്നും എന്നാല്‍ ആ ജോലി അതിന്റെ പൂര്‍ണതയില്‍ അജയ് മനോഹരമാക്കിയെന്നും എബ്രിഡ് ഷൈന്‍ കത്തില്‍ പറയുന്നു. ഷൈലോക്കിന് ടിക്കറ്റ് കിട്ടാത്തവര്‍ അതിനൊപ്പം ഇറങ്ങിയ തന്റെ ചിത്രം കുങ്ഫു മാസ്റ്റര്‍ കാണാന്‍ കയറിയെന്നും കത്തില്‍ എബ്രിഡ് ഷൈന്‍ പറയുന്നു.

കത്തിന്റെ പൂര്‍ണ്ണരൂപം….

“ഒരു മാധ്യമപ്രവര്‍ത്തകനായിരുന്ന കാലത്ത് ആര്‍.വി. ഉയദകുമാര്‍ എന്ന തമിഴ് സംവിധായകനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചു. സൂപ്പര്‍താരം കമലഹാസന്‍, രജനീകാന്ത് തുടങ്ങിയവരുടെ കൂടെ സിനിമ ചെയ്തിട്ടുള്ളയാളാണ് അദ്ദേഹം. യജമാന്‍, ശിങ്കാരവേലന്‍, ഒക്കെ അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ള സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ്. അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു, “”ഏറ്റവും ഏറ്റളവും ബുദ്ധിമുട്ട് മാസ് സിനിമകള്‍ െചയ്യാനാണ്. താരം സ്വന്തം മേല്‍മുണ്ട് ചുറ്റി, തോളത്തിട്ട്, പ്രത്യേക അംഗവിക്ഷേപങ്ങളോടെ ഡയലോഗുകള്‍ പറയുമ്പോള്‍ ആളുകള്‍ ആര്‍പ്പുവിളികളായും ചൂളം വിളികളായും തിയറ്ററില്‍ ആരവം തീര്‍ക്കും എന്ന കണക്കുകൂട്ടല്‍ ആണ് ഏറ്റവും റിസ്‌ക്.

സിനിമയുടെ ഏതൊക്കെ ഘട്ടത്തില്‍ ആഘോഷത്തിന്റെ അലകള്‍ തിയറ്ററില്‍ ഉണ്ടാക്കും എന്നത് വലിയ കണക്കുകൂട്ടല്‍ തന്നെയാണ്. ആ ആരവം അവിടെ ഇല്ലെങ്കില്‍ പാളി. റിയലിസ്റ്റിക് സിനിമകള്‍ക്ക് ആ റിസ്‌ക് ഇല്ല. സ്വാഭാവികമായി ഒഴുകിയാല്‍ മതി. റിയലിസ്റ്റിക് സിനിമകള്‍ നിങ്ങള്‍ ഇടംകൈ കൊണ്ട് ചെയ്യും എന്നെനിക്ക് ഉറപ്പുണ്ട്. നിങ്ങള്‍ ചെയ്ത ഷൈലോക്ക് മേല്‍പറഞ്ഞ ആരവം ഉണ്ടാക്കിയ ചിത്രമാണ്. അഭിനന്ദനങ്ങള്‍.

ഷൈലോക്കിന് ടിക്കറ്റ് കിട്ടാതെ, അതിനൊപ്പം ഇറങ്ങി എന്റെ “കുങ്ഫു മാസ്റ്റര്‍” കാണാനും കുറച്ച് ആളുകള്‍ കയറി. സന്തോഷം…