ആരെയാണ് സ്‌നേഹിക്കേണ്ടത് എന്ന് ഞാന്‍ മറന്നു പോയി, സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാനാവില്ല: അഭയ ഹിരണ്‍മയി

സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും തനിക്ക് തുടരാനാവില്ലെന്ന് ഗായിക അഭയ ഹിരണ്‍മയി. സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന്റെ പേരില്‍ ഒരുകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇരയായ വ്യക്തിയാണ് ഗായിക അഭയ ഹിരണ്‍മയി. പത്തു വര്‍ഷത്തെ ബന്ധം പിരിഞ്ഞതിനു ശേഷവും അഭയക്ക് നേരെ സൈബര്‍ ആക്രമണം നടന്നിരുന്നു. ഗായികയുടെ പുതിയ അഭിമുഖത്തിലെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ചെറുപ്പം മുതലേ ഏറെ സ്വാതന്ത്ര്യം അനുഭവിച്ചാണ് താന്‍ വളര്‍ന്നത്. ഇപ്പോഴും ആ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. പക്ഷേ അതിന്റെ മാനങ്ങള്‍ക്ക് വ്യത്യസ്തത വന്നിട്ടുണ്ട്. സ്വാതന്ത്ര്യം ഇല്ലാത്ത ഒരിടത്തും നില്‍ക്കാന്‍ തനിക്കാവില്ല. തന്റെ സ്വാതന്ത്ര്യത്തിന് അതിരുകള്‍ വയ്ക്കുന്ന എവിടെയും തുടരാറുമില്ല. സന്തോഷവും സങ്കടവും ഒരുപോലെ മിക്സ് ചെയ്ത് പോകുന്നതാണ് ജീവിതം എന്നാണ് തോന്നിയിട്ടുള്ളത്.

സങ്കടങ്ങള്‍ ഉണ്ടായത് കൊണ്ടാണ് സന്തോഷങ്ങള്‍ ആസ്വദിക്കാനാകുന്നത്. നല്ല ഓര്‍മകള്‍, ചെറിയ നേട്ടങ്ങള്‍ ഇവയെല്ലാം തരുന്ന സന്തോഷത്തിലാണ് ഇപ്പോഴെന്റെ ജീവിതം മുന്നോട്ട് പോകുന്നത്. അല്ലാതെ സന്തോഷം തേടി എവിടേക്കും പോകാറില്ല. ഇപ്പോഴാണ് താന്‍ സ്വയം സ്നേഹിക്കാന്‍ പഠിച്ചത്. സ്നേഹം പകുത്തുകൊടുക്കുന്നതില്‍ താന്‍ എപ്പോഴും കണ്‍ഫ്യൂസ്ഡ് ആയിരുന്നു.

താന്‍ ആര്‍ക്കാണ് സ്നേഹം കൊടുക്കേണ്ടത്, ആരെയാണ് കൂടുതല്‍ സ്നേഹിക്കേണ്ടത് എന്ന് ചില സമയത്ത് മറന്നു പോയിട്ടുണ്ട്. താന്‍ എപ്പോഴും മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ട സ്നേഹത്തെ പറ്റിയാണ് ചിന്തിച്ചുകൊണ്ടിരുന്നത്. ആ ചിന്ത ശരിയല്ല എന്ന് ഇപ്പോള്‍ താന്‍ തിരിച്ചറിയുന്നു എന്നാണ് അഭയ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.