'എന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന ദിലീപിൻ്റെ വാശിയാണ്... പത്ത് വർഷത്തെ എൻ്റെ ഇടവേളയ്ക്ക് കാരണം'; നടനുമായുള്ള പ്രശ്നത്തെ കുറിച്ച് വിനയൻ

നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായകൻ വിനയൻ തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയിരിക്കുന്ന ചിത്രത്തിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ നടൻ ദിലീപുമായുണ്ടായ പ്രശ്നങ്ങളെ പറ്റി വിനയൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ദിലീപിന്റെ വാശിയാണ് തനിക്ക് നേരെ വന്ന വിലക്കുകളുടെ പ്രധാന കാരണമെന്നാണ് വിനയൻ പറയുന്നത്. താൻ മാക്ട സംഘടനയുടെ തലപ്പത്തിരിക്കുമ്പോൾ ആണ് ദിലീപിന്റെ പ്രശ്നം വരുന്നത്.

തുളസീദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ദിലീപ് പിൻമാറി. അന്ന് പ്രൊഡ്യൂസറുടെ കൈയിൽ നിന്ന് 40 ലക്ഷം രൂപ അഡ്വാൻസായി കൈ പറ്റിയ ശേഷമായിരുന്നു പിൻമാറ്റം. തന്നോട് കെ. മധുവും ഹരിഹരനും വിളിച്ച് പറഞ്ഞതിന്റെ പേരിലാണ് സംഘടനയുടെ തലപ്പത്തിരിക്കുന്നയാൾ എന്ന നിലയിൽ താനിടപെടുന്നത്. പ്രശ്നത്തിൽ മാക്ട ഫെഡറേഷന്റെ യോ​ഗം വിളിച്ചു. ന്യായം ദിലീപിന്റെ ഭാ​ഗത്തല്ല, തുളസിയുടെ ഭാ​ഗത്താണെന്ന് വ്യക്തമായി.

മൂന്ന് മാസത്തിനുള്ളിൽ സെറ്റിൽ ചെയ്യണം എന്ന് പറഞ്ഞു. അല്ലെങ്കിൽ തുളസീ ദാസിനെ വിളിച്ച് അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് പറയണമെന്ന് എല്ലാവരും പറഞ്ഞു’സംഘടനയുടെ തീരുമാനം അന്ന് കൈയടിച്ച് പാസാക്കുകയും ചെയ്തു.  ദിലീപിന്റെ കൂടെ നിൽക്കാൻ അന്ന് കുറേപ്പേർ ഉണ്ടായിരുന്നു. മനുഷ്യ സഹജമായ വാശി ദിലീപിനും തോന്നിയെന്നാണ് താൻ കരുതുന്നത്. അതിന് മുമ്പ് ദിലീപുമായി നല്ല സ്നേഹം ആയിരുന്നു. ആദ്യ കാലത്ത് ദിലീപിനെ കൊണ്ടു വന്നതിൽ തന്റെ  പ്രയത്നവും ഉണ്ടായിരുന്നു.

സല്ലാപത്തിൽ മഞ്ജു വാര്യരും മനോജ് കെ ജയനുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങൾ. അത് കഴിഞ്ഞ് ഒരു സോളോ ഹീറോ ആവുന്നത് കല്യാണ സൗ​ഗന്ധികം എന്ന സിനിമയിലൂടെയാണ്. കല്യാണ സൗ​ഗന്ധികം കഴിഞ്ഞ് ഞങ്ങൾ ഉല്ലാസപൂങ്കാറ്റ്, അനു​രാ​ഗക്കൊട്ടാരം, പ്രണയ നിലാവ് ഇങ്ങനെ തുടർച്ചയായി സിനിമകൾ ചെയ്ത് കൊണ്ടിരിക്കുന്ന സമയമാണ് തന്നെ ചട്ടം പഠിപ്പിക്കാൻ വന്ന ആൾ മലയാള സിനിമയിൽ വേണ്ട എന്ന വാശി ദിലീപിന് തോന്നി.

താനും വാശി പിടിച്ചു. ആ വാശി വളർന്നതാണ് പിന്നീട് നീണ്ട ഇടവേളയ്ക്ക് കാരണമായത്.  അവസരത്തിനൊത്ത് മാറുന്ന പ്രൊഡ്യൂസർമാരായിരുന്നു തന്റെ പല സുഹൃത്തുക്കളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ തനിക്കെതിരെ ആദ്യം നിന്നതും ഈ പ്രൊഡ്യൂസർമാരായിരുന്നു. അങ്ങനെ ഒരു വിലക്കുണ്ടായി. ആ വിലക്കാണ് ഈ പറയുന്ന പത്ത് വർഷം നീണ്ടത്. താൻ നിയമപരമായി മുന്നോട്ട് പോയി.

വിധി തനിക്കലുകൂലമായപ്പോൾ അവർ സൂപ്രിം കോടതിയിൽ അപ്പീൽ കൊടുത്തു. പക്ഷെ അവിടെയും വിധി അനുകൂലമായി. ഇവരോടെല്ലാം പിഴയടക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു. അപ്പോൾ തന്നെ ഭയങ്കര തെറ്റാണ് ചെയ്യുന്നതെന്ന് ഉള്ളിൽ എല്ലാവർക്കും അറിയാമായിരുന്നു. അത് കൊണ്ടായിരിക്കാം മമ്മൂക്കയെ പോലുള്ള വ്യക്തികൾ വിനയനോട് ചെയ്തത് ശരിയല്ല എന്ന് ജനറൽ ബോഡിയിൽ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു