'കൈയില്‍ പിടിച്ചുവലിച്ചു, ഷട്ടര്‍ താഴ്ത്തി'പക്ഷേ ആ പെണ്‍കുട്ടിക്കും ജീവിതമുണ്ട് അത് തകരാന്‍ പാടില്ല; അന്ന രാജന്‍

തന്നെ സ്വകാര്യ ടെലികോം സ്ഥാപനത്തില്‍ പൂട്ടിയിട്ട സംഭവത്തിലെ പെണ്‍കുട്ടിയോട് ക്ഷമിക്കുന്നുവെന്ന് നടി അന്ന രാജന്‍. പ്രായത്തിന്റെ പകത്വയില്ലായ്മയായി താന്‍ ഈ സംഭവത്തെ കാണുന്നു. ഭാവിയെ ഓര്‍ത്ത് പ്രശ്‌നം ഒത്തുതീര്‍പ്പ് ആക്കുന്നുവെന്നും നടി മാധ്യമങ്ങളോട് പ്രതികരിച്ചു.

‘ഞാന്‍ ഒരു ഷോറൂമില്‍ സിമ്മിന്റെ പ്രശ്‌നവുമായി പോയതാണ്. അവര്‍ കുറച്ച് മോശമായി പെരുമാറി. അവര്‍ ഷട്ടറൊക്കെ അടച്ചിട്ടു. ഞാന്‍ ആകെ പേടിച്ചു പോയി. ഞാന്‍ കരയുകയായിരുന്നു. ഞാന്‍ ഒരു മാസ്‌കൊക്കെ ഇട്ടു സാധാരണ പെണ്‍കുട്ടിയായാണ് പോയത്. പിന്നീട് അവര്‍ മാപ്പൊക്കെ പറഞ്ഞു. 25 വയസുള്ള കുട്ടിയാണ്. പ്രായത്തിന്റെ പകത്വയില്ലായ്മയാണ്.

‘അവര്‍ പിടിച്ചു വലിച്ചപ്പോള്‍ എന്റെ കൈയില്‍ ഒരു സ്‌ക്രാച്ച് വന്നു. അതല്ലാതെ മറ്റൊരു ശാരീരിക ഉപദ്രവവും ഉണ്ടായിട്ടില്ല. ഷട്ടര്‍ അടച്ചിട്ടപ്പോള്‍ ഞാന്‍ വലതും മോഷ്ടിച്ചോ അല്ലെങ്കില്‍ എന്തെങ്കിലും അപരാധം ചെയ്‌തോ എന്നൊക്കെയുള്ള തോന്നല്‍ വന്നു. അവര്‍ക്ക് ഒരു ജീവിതമുണ്ട്. അത് തകരാന്‍ പാടില്ല. അതിനാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി. ഒരാളെയും ഇങ്ങനെ ട്രീറ്റ് ചെയ്യരുത്’, അന്ന രാജന്‍ വ്യക്തമാക്കി.

‘അമ്മയുടെ സിം ആയിരുന്നു. രാവിലെ മുതല്‍ വിളിച്ചിട്ട് കിട്ടുന്നില്ല. അത് ഓഫീസില്‍ പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് വേണമെന്ന് പറഞ്ഞു. അവര്‍ കുറച്ച് ഇന്‍സള്‍ട്ട് ചെയ്യുന്ന രീതിയില്‍ സംസാരിച്ചപ്പോള്‍ ആ മാനേജരുടെ ഫോട്ടോ ഞാനെടുത്തു.

അത് ഇഷ്ടമാകാതെ വന്നപ്പോള്‍ അവര്‍ അത് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. മറ്റൊരാളുടെ ഫോട്ടോ എടുക്കുന്നത് തെറ്റാണ്. അത് എന്റെ ഭാഗത്ത് നിന്നുള്ള തെറ്റ് തന്നെയാണ്. എന്നാല്‍ നാളെ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ കാണിക്കുവാനാണ് ഞാന്‍ ഫോട്ടോ എടുത്തത്. അന്ന രാജന്‍ പറഞ്ഞു.