ആ സിനിമ ചെയ്യരുതെന്ന് എന്നോട് പലരും പറഞ്ഞിരുന്നു.. റെയില്‍വേ സ്റ്റേഷനിലെ ബെഞ്ചുകളിലാണ് ഉറങ്ങിയത്, വാഷ്‌റൂമില്‍ വസ്ത്രങ്ങള്‍ മാറ്റി: വിവേക് ഓബ്‌റോയ്

കരിയറിലെ ആദ്യ കാലഘട്ടത്തെ ലൊക്കേഷന്‍ ദിനങ്ങളെ കുറിച്ചോര്‍ത്ത് ബോളിവുഡ് താരം വിവേക് ഓബ്‌റോയ്. 2002ല്‍ രാം ഗോപാല്‍ വര്‍മ്മ ചിത്രം ‘കമ്പനി’യിലൂടെയാണ് വിവേക് ഓബ്‌റോയ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ ‘സാത്തിയ’ എന്ന ചിത്രത്തിലാണ് വിവേക് നായകനായി എത്തുന്നത്.

ഈ സിനിമകളില്‍ അഭിനയിച്ചു കൊണ്ടിരുന്ന കാലത്ത് തനിക്ക് വസ്ത്രം മാറാനോ വിശ്രമിക്കാനോ പോലും സ്ഥലം ലഭിച്ചിരുന്നില്ല എന്നാണ് വിവേക് ഓബ്‌റോയ് ഹ്യൂമന്‍സ് ഓഫ് ബോംബയോട് പ്രതികരിച്ചിരിക്കുന്നത്. തുടര്‍ച്ചയായി രണ്ട് ആക്ഷന്‍ ചിത്രങ്ങള്‍ ചെയ്തതിന് ശേഷമാണ് സാത്തിയ എന്ന റൊമാന്റിക് ചിത്രത്തില്‍ വിവേക് ഓബ്‌റോയ് അഭിനയിച്ചത്.

അതുകൊണ്ട് തന്നെ പലരും തന്നോട് സാത്തിയ ചെയ്യരുത് എന്ന് പറഞ്ഞിരുന്നതായാണ് വിവേക് വെളിപ്പെടുത്തിയിരിക്കുന്നത്. ”എല്ലാവരും സാത്തിയ ചെയ്യരുതെന്ന് പറഞ്ഞു. ആക്ഷന്‍ ഹീറോയായ നിനക്ക് എങ്ങനെ പ്രണയ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് ചോദിച്ചു. എന്റെ ഗുരുനാഥന്‍ രാം ഗോപാല്‍ വര്‍മ്മയും ഈ സിനിമ ചെയ്യരുത് എന്ന് പറഞ്ഞു.”

”അനുവാദം വാങ്ങുന്നതിനേക്കാള്‍ നല്ലത് മാപ്പ് ചോദിക്കാന്‍ തീരുമാനിച്ചു. എനിക്ക് സിനിമയുടെ കഥ ഇഷ്ടപ്പെട്ടിരുന്നു. സാത്തിയയുടെ സംവിധായകന്‍ ഷാദ് അലി എന്റെ ബാല്യകാല സുഹൃത്താണ്. സാത്തിയയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് കമ്പനി റിലീസ് ചെയ്തിരുന്നില്ല. റെയില്‍വേ സ്റ്റേഷനുകളില്‍ ഷൂട്ട് ഉണ്ടായിരുന്നു.”

”ബജറ്റ് ഇല്ലാത്തതിനാല്‍ ഞാന്‍ അവിടുത്തെ ബെഞ്ചുകളില്‍ കിടന്നുറങ്ങി. റെസ്റ്ററന്റിലെ വാഷ്‌റൂമിലാണ് ഞാന്‍ വസ്ത്രങ്ങള്‍ മാറ്റിയത്. കാരണം എനിക്ക് മേക്കപ്പ് വാന്‍ ഇല്ലായിരുന്നു. ഒരു ദിവസം നാലു സീനുകളോളം ഷൂട്ട് ചെയ്തു. ഒരു ദിവസം 18-20 മണിക്കൂറുകള്‍ ഷൂട്ടിംഗ് ഉണ്ടായിരുന്നു. എന്റെ സാധനങ്ങളെല്ലാം ഞാന്‍ തന്നെ കൊണ്ടുപോകുന്ന ഒരു സമയമുണ്ടായിരുന്നു.”

”എന്റെ ആദ്യ ചിത്രം റിലീസായ ശേഷമാണ് എനിക്കൊരു സഹായിയെ കിട്ടിയത്. അന്ന് ആര്‍ക്കും എന്നെ അറിയില്ലായിരുന്നു. കമ്പനിയിലെ എന്റെ കഥാപാത്രത്തിന്റെ പേരായ ചന്ദു ഭായ് എന്നു അലറി വിളിച്ചുകൊണ്ട് ആരാധകര്‍ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് എത്തി. ഒടുവില്‍ പൊലീസ് വാനിലാണ് എന്നെ ലൊക്കേഷനില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയത്” എന്നാണ് വിവേക് പറഞ്ഞത്.