'വിവേക് ഒബ്‌റോയിയും സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നം'; കമന്റുകള്‍ ഇല്ലാതാക്കുന്നത് വര്‍ഷങ്ങളുടെ പോരാട്ടമെന്ന് താരം

ട്വിറ്ററില്‍ തന്നെ “സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നം” എന്ന് വിശേഷിപ്പിച്ചതിനെതിരെ പ്രതികരണവുമായി നടന്‍ വിവേക് ഓബ്‌റോയ്. ഇത്തരം അഭിപ്രായങ്ങള്‍ ഇല്ലാതാക്കുന്നത് വര്‍ഷങ്ങളുടെ പോരാട്ടവും അക്ഷീണ പരിശ്രമവുമാണ് എന്നാണ് വിവേക് ഓബ്‌റോയ് പറയുന്നത്.

നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് പിന്നാലെയാണ് ബോളിവുഡില്‍ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്. താരങ്ങളുടെ മക്കള്‍ക്ക് മാത്രമായാണ് ബോളിവുഡില്‍ സ്ഥാനം എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്. ഇതിനിടെ ബോളിവുഡില്‍ സ്വജനപക്ഷപാതത്തോട് ആഭിമുഖ്യം പലര്‍ത്തുന്നവര്‍ എന്ന പേരില്‍ നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ഗുപ്ത സിനിമ താരങ്ങളുടെ ഒരു കൊളാഷ് പങ്കുവച്ചിരുന്നു.

രണ്‍ദീപ് ഹൂഡ, സുശാന്ത് സിങ് രജ്പുത്, ഷൈനി അഹൂജ, വിവേക് ഓബ്‌റോയ് എന്നിവരാണ് ബോളിവുഡിന് പുറത്തുനിന്നുള്ളവര്‍ എന്ന് ഒരു ആരാധകന്‍ കമന്റ് ചെയ്തു. എന്നാല്‍ “”വിവേക് ഓബ്‌റോയ് സ്വജനപക്ഷപാതത്തിന്റെ ഉല്‍പ്പന്നമാണ്”” എന്നാണ് കമന്റുകള്‍ എത്തിയത്.

പിന്നാലെ മറുപടിയുമായി സഞ്ജയ് എത്തി. എന്ത് അസംബന്ധമാണിത് എന്നായിരുന്നു സഞ്ജയ്‌യുടെ മറുപടി. വിവേക് ഓബ്‌റോയ്‌യുടെ ആദ്യ ചിത്രമായ “കമ്പനി”യില്‍ അദ്ദേഹത്തിന് റോള്‍ കിട്ടിയത് എങ്ങനെയാണെന്ന് അറിയുമോ? അതില്‍ അദ്ദേഹത്തിന്റെ അച്ഛന് ഒരു പങ്കുമില്ല. വിവേകിന്റെ അഭിനയപാടവം കൊണ്ടു മാത്രം. ഏറ്റവും നല്ല തുടക്കമായിരുന്നു അത് എന്നും നിര്‍മ്മാതാവ് കുറിച്ചു. നടന്‍ സുരേഷ് ഓബ്‌റോയ് ആണ് വിവേകിന്റെ അച്ഛന്‍.

പിന്നാലെ സഞ്ജയ്‌യുടെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞ് വിവേകും എത്തി. “”സത്യത്തിനോടൊപ്പം നില്‍ക്കുന്നതിന് നന്ദി. നമ്മളില്‍ പലരും കഠിനമായ പാത തിരഞ്ഞെടുക്കുകയും കഴിവിലും യോഗ്യതയിലും വിശ്വസിക്കുന്നു. എന്നാല്‍ ഇത്തരം അഭിപ്രായങ്ങള്‍ ഇല്ലാതാക്കുന്നത് വര്‍ഷങ്ങളുടെ പോരാട്ടവും അക്ഷീണ പരിശ്രമവുമാണ്”” എന്ന് വിവേക് ഓബ്‌റോയ് കുറിച്ചു.

വിവേക് ഓബ്‌റോയിയുടെ ആദ്യ ചിത്രം കമ്പനി രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത ചിത്രമാണ്. മോഹന്‍ലാല്‍, അജയ് ദേവ്ഗണ്‍, മനീഷ കൊയ്‌രാള എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് കമ്പനി.