ഈ സിനിമ എന്റെ കരിയര്‍ നശിപ്പിക്കുമെന്ന് പലരും പറഞ്ഞു, എന്നാല്‍ അത് ഞാന്‍ ചെവിക്കൊണ്ടില്ല, സംഭവിച്ചത് ഇതാണ്..: വിദ്യ ബാലന്‍

മോഹന്‍ലാലിനൊപ്പമുള്ള ആദ്യ മലയാള ചിത്രം മുടങ്ങിയതോടെ ഭാഗ്യമില്ലാത്ത നായികയായി വിദ്യ ബാലനെ മുദ്ര കുത്തിയിരുന്നു. അന്ന് സൈന്‍ ചെയ്തിരുന്ന തമിഴ് സിനിമകളില്‍ നിന്നും താരത്തെ മാറ്റുകയും ചെയ്തിരുന്നു. ബംഗാളി ചിത്രം ‘ഭാലോ തെകോ’ എന്ന ചിത്രത്തിലൂടെയാണ് 2003ല്‍ വിദ്യ അഭിനയരംഗത്ത് എത്തുന്നത്.

പിന്നീട് ബോളിവുഡില്‍ സജീവമായ താരം ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വിദ്യ നേടിയിരുന്നു. എന്നാല്‍ ഈ ചിത്രത്തില്‍ അഭിനയിച്ച് സ്വന്തം കരിയര്‍ ഇല്ലാതാക്കരുത് എന്ന് പലരും ആദ്യം തന്നോട് പറഞ്ഞിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിദ്യ ബാലന്‍ ഇപ്പോള്‍.

ഗോവന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐഎഫ്എഫ്‌ഐ) വിദ്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”സില്‍ക്ക് ആയി അഭിനയിക്കാന്‍ ഞാന്‍ വളരെ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ സംവിധായകന്‍ മിലന്‍ ലുത്രിയ ആദ്യമായി എന്നെ കണ്ടപ്പോള്‍, നിങ്ങള്‍ ശരിക്കും ഈ സിനിമ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിച്ചു.”

”എനിക്ക് ചെയ്യാന്‍ കഴിയില്ലെന്ന് ആളുകള്‍ക്ക് തോന്നുന്ന കഥാപാത്രം, ആളുകള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തില്‍ എനിക്ക് ചെയ്യണമെന്നുണ്ടായിരുന്നു. സിനിമ വന്നപ്പോള്‍ ഞാന്‍ ത്രില്ലിലായിരുന്നു. പെട്ടെന്ന് തന്നെ സിനിമയ്ക്കായി യെസ് പറയുകയായിരുന്നു.”

”ചിലര്‍ എന്നോട് ചോദിച്ചു, നിങ്ങള്‍ക്ക് ഈ സിനിമ ചെയ്യാന്‍ പറ്റുമോ? ഇത് നിങ്ങളുടെ കരിയര്‍ നശിപ്പിക്കും. കരിയറിലെ അവസാന സിനിമയായേക്കും ഇത് എന്നൊക്കെ പറഞ്ഞു. എന്നാല്‍ ഞാന്‍ ചെവികൊണ്ടില്ല. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അതുകൊണ്ടാണ് ഞാനൊരു അഭിനേതാവ് ആയി മാറിയത്” എന്നാണ് വിദ്യ ബാലന്‍ പറയുന്നത്.

മിലന്‍ ലുത്രിയയുടെ സംവിധാനത്തില്‍ 2011ല്‍ ആണ് ഡേര്‍ട്ടി പിക്ചര്‍ എത്തുന്നത്. നടി സില്‍ക്ക് സ്മിതയുടെ ബയോഗ്രാഫിയായി എത്തിയ ചിത്രത്തിലെ പ്രകടനത്തിന് വിദ്യ ബാലന്‍ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. ചിത്രത്തിനായി വിദ്യ 12 കിലോ ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെ തകര്‍ക്കുന്ന പ്രകടനമായിരുന്നു ചിത്രത്തില്‍ വിദ്യയുടെത്.