അച്ഛന്റെ നിഴലില്‍ നിന്നും മാറി നടക്കുകയാണ്, എന്റെ പേരില്‍ പ്രേക്ഷകര്‍ മറ്റൊരു അര്‍ത്ഥം കാണണം: ടൈഗര്‍ ഷ്രോഫ്

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തോടെ ബോളിവുഡില്‍ ഉയര്‍ന്നു വന്ന സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചര്‍ച്ചകളോട് പ്രതികരിച്ച് നടന്‍ ടൈഗര്‍ ഷ്രോഫ്. നടന്‍ ജാക്കി ഷ്രോഫിന്റെയും നിര്‍മ്മാതാവ് അയേഷ ഡട്ടിന്റെയും മകനാണ് ടൈഗര്‍ ഷ്രോഫ്. താരപുത്രന്‍ എന്ന നിലയില്‍ തനിക്ക് മേല്‍ സമ്മര്‍ദ്ദം കൂടുതലാണെന്ന് ടൈഗര്‍ പറയുന്നു.

“”ആളുകള്‍ വിചാരിക്കും താരപുത്രന്‍മാര്‍ക്ക് എല്ലാം എളുപ്പമാകും എന്ന് കുറച്ച് ശ്രദ്ധ മാത്രമാണ് ബോളിവുഡില്‍ നിന്നുള്ളവര്‍ക്ക് ലഭിക്കുക. എന്നാല്‍ സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ ഇരട്ടി പരിശ്രമം തന്നെ വേണം. അച്ഛന്റെ നിഴലില്‍ നിന്നും മാറി നടക്കാനാണ് താന്‍ കൂടുതല്‍ ശ്രമിച്ചത്”” എന്നും ടൈഗര്‍ വ്യക്തമാക്കുന്നു.

“”എന്റെ അച്ഛന്‍ 30 വര്‍ഷമായി സിനിമാരംഗത്തുണ്ട്. ഈ വ്യവസായത്തിന്റെ ഉയര്‍ച്ചകളും താഴ്ചകളും കണ്ട അദ്ദേഹം ചെറുപ്പം മുതലേ എന്നെ സംരക്ഷിച്ചിരുന്നു. എന്നാല്‍ അവിടെ നിന്നും ഇപ്പോള്‍ ഞാന്‍ പുറത്തു കടന്നു. ട്രോളുകളും മീമുകളും ഞാന്‍ ആസ്വദിക്കാറുണ്ട്.””

“”ഒരുപാട് കോമ്പറ്റീഷനുള്ള ഈ രംഗത്ത് സ്വന്തം ഐഡന്റിറ്റി കണ്ടെത്തുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. എന്റെ പേരില്‍ പ്രേക്ഷകര്‍ മറ്റൊരു പര്യായം കാണണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”” എന്നും ടൈഗര്‍ പറയുന്നു. സൂപ്പര്‍ ഹീറോകളുടെ സിനിമ ചെയ്യാനായി താന്‍ കൂടുതല്‍ ആഗ്രഹിക്കുന്നതായും ടൈഗര്‍ വ്യക്തമാക്കി.