'ചായയിലോ വെള്ളത്തിലോ നാല് തുള്ളി ഒഴിച്ച് നല്‍കുക, അദ്ദേഹം അത് കഴിക്കട്ടെ'; റിയ ചക്രബര്‍ത്തിയുടെ മയക്കുമരുന്ന് ഇടപാടുകളുടെ വാട്‌സ്ആപ്പ് ചാറ്റ്

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെ കുറിച്ചുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. സുശാന്തിന് കഞ്ചാവ് സിഗരറ്റുകള്‍ ചുരുട്ടി കൊടുത്തിരുന്നതായി അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരന്‍ വെളിപ്പെടുത്തിയിരുന്നു. കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയും സുശാന്തിന് മയക്കുമരുന്ന് കൊടുത്തിരുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

റിയ ലഹരികള്‍ ഉപയോഗിക്കുകയും അത് സുശാന്തിന് നല്‍കുകയോ ചെയ്തതായുള്ള വിവരങ്ങളാണ് പുറത്തെത്തിയ വാട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ മയക്കുമരുന്നുകള്‍ നടി ഉപയോഗിച്ചിരുന്നതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മയക്കുമരുന്നുകളുടെ ഇടനിലക്കാരയ ആളുകളോട് സംസാരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്.

ഗൗരവ് ആര്യ എന്ന ഇടപാടുകാരനോട് “”കട്ടി കൂടിയ മരുന്നുകള്‍ ഞാന്‍ അധികം ഉപയോഗിച്ചിട്ടില്ല, എംഡിഎംഎ ഒരു തവണ ഉപയോഗിച്ചു. നിങ്ങളുടെ കൈയില്‍ എംഡി ഉണ്ടോ?”” എന്നാണ് നടി ചോദിക്കുന്നത്. “”ചായയിലോ വെള്ളത്തിലോ നാല് തുള്ളി ഒഴിച്ച് നല്‍കുക , അദ്ദേഹം അത് കഴിക്കട്ടെ. കിക്ക് ആകാന്‍ മുപ്പത്‌ നാല്‍പത് മിനിറ്റ് വെയ്റ്റ് ചെയ്യുക”” എന്നാണ് നവംബര്‍ 25-ന് ജയ സഹ എന്ന സുഹൃത്തില്‍ നിന്നും റിയയ്ക്കു വന്ന സന്ദേശം.

നന്ദി ജയ എന്ന മറുപടിയും റിയ നല്‍കിയിട്ടുണ്ട്. മയക്കുമരുന്ന് ഇടപാടുകാരുമായുള്ള റിയയുടെ ബന്ധത്തെ കുറിച്ച് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും മയക്കുമരുന്ന് ഉപയോഗിക്കാത്ത ആളാണ് റിയയെന്നും വേണ്ടി വന്നാല്‍ രക്തപരിശോധനയ്ക്കും നടി തയ്യാറാണെന്നും ഈ ആരോപണത്തില്‍ റിയയുടെ അഭിഭാഷകന്‍ സതീഷ് വ്യക്തമാക്കി.