'ഐശ്വര്യ റായ്‌യുടെ ഡാന്‍സ് മാത്രമാണ്..'; പരാമര്‍ശത്തില്‍ കുടുങ്ങി രാഹുല്‍ ഗാന്ധി, വിമര്‍ശിച്ച് ഗായിക

നടി ഐശ്വര്യ റായ്‌യെ പരാമര്‍ശിച്ച പ്രസ്താവനയില്‍ കുടങ്ങി രാഹുല്‍ ഗാന്ധി. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശമാണ് വിവാദമായത്. ഭാരത് ജോഡോ ന്യായ് യാത്രയുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് പ്രയാഗ് രാജില്‍ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

”രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് നിങ്ങള്‍ കണ്ടിരുന്നോ? ഒരു ഒബിസി മുഖമെങ്കിലും അവിടെയുണ്ടായിരുന്നോ? അമിതാഭ് ബച്ചനും ഐശ്വര്യ റായിയും നരേന്ദ്രമോദിയും ഉണ്ടായിരുന്നു. ടെലിവിഷന്‍ ചാനലുകള്‍ ഐശ്വര്യ റായ്‌യുടെ ഡാന്‍സ് മാത്രമാണ് കാണിച്ചത്.”

”പാവപ്പെട്ട ജനങ്ങളെക്കുറിച്ചുള്ള ഒന്നും അവര്‍ കാണിച്ചില്ല” എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഇതില്‍ ഐശ്വര്യ റായ്‌യെ പരാമര്‍ശിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്. രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സോന മഹാപത്ര.

രാഷ്ട്രീയ നേട്ടത്തിനായി സ്ത്രീകളെ ഇകഴ്ത്തിക്കാട്ടുകയാണ് രാഹുല്‍ ഗാന്ധി എന്നാണ് ഗായിക പറയുന്നത്. ”സ്ത്രീവിരുദ്ധ സമൂഹത്തില്‍ അവരുടെ പ്രസംഗത്തിന് കയ്യടി നേടാന്‍ രാഷ്ട്രീയക്കാര്‍ സ്ത്രീകളെ ഇകഴ്ത്തിക്കാണിക്കുന്നത് എന്തിനാണ്?”

”പ്രിയപ്പെട്ട രാഹുല്‍ ഗാന്ധി, നിങ്ങളുടെ സ്വന്തം അമ്മയും സഹോദരിയും മുമ്പ് ഇത്തരത്തിലുള്ള അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ഉറപ്പാണ്. നിങ്ങള്‍ക്ക് അതിന്റെ ബുദ്ധിമുട്ട് അറിയുമല്ലോ? കൂടാതെ ഐശ്വര്യ റായ് മനോഹരമായാണ് നൃത്തം ചെയ്തത്” എന്നാണ് സോന സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.