ജയിലില്‍ സഹതടവുകാര്‍ക്ക് വേണ്ടി നൃത്തം ചെയ്തിട്ടിട്ടുണ്ട്.. ജീവിതത്തിലെ നരകതുല്യമായ അവസ്ഥയായിരുന്നു: റിയ ചക്രബര്‍ത്തി

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്ത് അന്തരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും മരണത്തിലെ നിഗൂഢതകള്‍ നീങ്ങിയിട്ടില്ല. 2020 ജൂണ്‍ 14ന് ആയിരുന്നു സ്വന്തം വീട്ടില്‍ സുശാന്ത് തൂങ്ങി മരിച്ചത്. പിന്നാലെ സുശാന്തിന്റെ കാമുകിയായ റിയ ചക്രബര്‍ത്തിയെ പോലിസ് അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു.

സുശാന്തിന് വേണ്ടി മയക്കുമരുന്ന് വാങ്ങിയെന്ന് ആരോപിച്ചാണ് റിയയെ 28 ദിവസത്തോളം ബൈക്കുള ജയിലില്‍ അടച്ചത്. തുടര്‍ന്ന് റിയയെ ജാമ്യത്തില്‍ വിട്ടിരുന്നു. ജയില്‍ ജീവിതത്തെ കുറിച്ച് അടുത്തിടെ ഒരു പരിപാടിയ്ക്കിടയില്‍ റിയ തുറന്നു സംസാരിച്ചിരുന്നു. ജീവിതത്തിലെ ഏറ്റവും നിരാശാജനകമായ സമയമായിരുന്നു അതെന്നാണ് റിയ പറയുന്നത്.

”കുറ്റക്കാരല്ലാത്തവരെ പാര്‍പ്പിക്കുന്ന വിചാരണ തടവറയിലാണ് എന്നെ അടച്ചത്. കുറ്റാരോപിതരായ ‘നിരപരാധികളായ’ സ്ത്രീകളെ അവിടെ കണ്ടുമുട്ടി. ഓരോ നിമിഷവും എങ്ങനെ ആസ്വദിക്കണമെന്ന് അവര്‍ക്കറിയാം, ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സന്തോഷമുള്ള ആളുകളില്‍ ചിലരാണ് അവര്‍.”

”അവര്‍ ക്ഷീണിതരാണ്. പക്ഷേ സന്തോഷം എപ്പോള്‍, എങ്ങനെ കണ്ടെത്തണമെന്ന് അവര്‍ക്കറിയാം. അത് ചിലപ്പേള്‍ ഞായറാഴ്ചകളിലെ സമൂസ പോലെ ചെറുതാകാം, അല്ലെങ്കില്‍ ആരെങ്കിലും അവര്‍ക്കായി നൃത്തം ചെയ്യുന്നത് പോലെയും ആവാം. എന്നാല്‍ അത് ഓരോരുത്തരുടെയും കാഴ്ചപ്പാടാണ്.”

”ആ സമയം, ജീവിതത്തിലെ ഏറ്റവും നരകതുല്യമായ അവസ്ഥയിലായിരുന്നു. സ്വര്‍ഗമോ നരകമോ എന്നത് നിങ്ങളുടെ തലയുടെ തിരഞ്ഞെടുപ്പാണ്. ഓരോ തവണയും സ്വര്‍ഗം തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടാണ്. യുദ്ധം മനസിന്റെതാണ്.”

”നിങ്ങളുടെ ഹൃദയത്തില്‍ ശക്തിയും ആഗ്രഹവും ഉണ്ടെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും മനസിനോട് യുദ്ധം ചെയ്യുകയും വിജയിക്കുകയും ചെയ്യും. ഞാന്‍ ആ സ്ത്രീകള്‍ക്ക് വേണ്ടി നൃത്തം ചെയ്യുമ്പോള്‍ അവരുടെ കണ്ണുകളില്‍ ആവേശവും സന്തോഷവും നിറഞ്ഞിരുന്നു, ഒരുപക്ഷേ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷമായിരിക്കും അത്” എന്നാണ് റിയ ചക്രബര്‍ത്തി പറയുന്നത്.