34 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ചു, വീണ്ടും ഒന്നിച്ച് താരദമ്പതികള്‍!

34 വര്‍ഷം വേര്‍പിരിഞ്ഞ് ജീവിച്ച ബോളിവുഡിലെ താരദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു. ബോളിവുഡിലെ ഹിറ്റ് നായികമാരായ കരിഷ്മ കപൂറിന്റേയും കരീന കപൂറിന്റേയും മാതാപിതാക്കളായ റണ്‍ധീര്‍ കപൂറും ബബിത കപൂറുമാണ് വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നത്.

നടനും നിര്‍മ്മാതാവും സംവിധായകനുമായ റണ്‍ധീര്‍ കപൂറും നടി ബബിത കപൂറും 1988ല്‍ ആണ് വേര്‍പിരിഞ്ഞത്. ഇതിന് ശേഷം ലോഖണ്ഡാവാലയിലെ അപാര്‍ട്‌മെന്റിലാണ് കുട്ടികളായിരുന്ന കരിഷ്മയ്ക്കും കരീനയ്ക്കുമൊപ്പം ബബിത താമസിച്ചിരുന്നത്.

റണ്‍ധീര്‍ കപൂര്‍ ചെമ്പൂരിലെ കുടുംബ വീട്ടിലുമായിരുന്നു താമസം. ഇതിനിടയില്‍ പെണ്‍മക്കള്‍ രണ്ടുപേരും ബോളിവുഡിലെ സൂപ്പര്‍ നായികമാരായി, വിവാഹിതരാവുകയും അമ്മമാര്‍ ആവുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും ഒന്നിക്കാനുള്ള ഒരുക്കത്തിലാണ് ബബിതയും റണ്‍ധീറും.

ഇതിന്റെ ഭാഗമായി ബാന്ദ്രയിലെ റണ്‍ധീര്‍ കപൂറിന്റെ വീട്ടിലേക്ക് ബബിത താമസം മാറ്റുകയും ചെയ്തു എന്നാണ് ഇടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാതാപിതാക്കള്‍ വീണ്ടും ഒന്നിച്ചതില്‍ കരിഷ്മയും കരീനയും വളരെ ഹാപ്പിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഏഴ് മാസം മുമ്പാണ് റണ്‍ധീറും ബബിതയും വീണ്ടും ഒന്നിച്ചത് എന്നാണ് സൂചന. വേര്‍പിരഞ്ഞെങ്കിലും കപൂര്‍ കുടുംബ സംഗമങ്ങളില്‍ ഇരുവരും മക്കള്‍ക്കൊപ്പം ഒന്നിക്കാറുണ്ടായിരുന്നു. വിവാഹം വേര്‍പെടുത്തിയെങ്കിലും അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ് ഇരുവരും.

1971ല്‍ പുറത്തിറങ്ങി ‘കല്‍ ആജ് ഓര്‍ കല്‍’ എന്ന ചിത്രത്തില്‍ ഒന്നിച്ച് അഭിനയിച്ചതോടെയാണ് രണ്‍ധീറും ബബിതയും പ്രണയത്തിലാകുന്നത്. ഇതേ വര്‍ഷം തന്നെയാണ് ഇരുവരും വിവാഹിതരായത്. റണ്‍ധീറുമായുള്ള വിവാഹ സമയത്ത് 24 വയസ്സായിരുന്നു ബബിതയ്ക്ക് പ്രായം.