പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത് തട്ടിപ്പിലൂടെ; 22 വര്‍ഷത്തിന് ശേഷം വെളിപ്പെടുത്തലുമായി സഹമത്സരാര്‍ത്ഥി

പ്രിയങ്ക ചോപ്ര മിസ് വേള്‍ഡ് ആയത് തട്ടിപ്പിലൂടെയാണെന്ന് സഹമത്സരാര്‍ത്ഥി ലെയ് ലാനി മാക്കോണി. 2000ല്‍ ആണ് പ്രിയങ്ക മിസ് വേള്‍ഡ് പട്ടം നേടുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ലെയ് ലാനി മാക്കോണി ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

1999ലും 2000ലും ഇന്ത്യക്ക് മിസ് വേള്‍ഡ് പട്ടം കിട്ടാന്‍ കാരണം പേജന്റിന്റെ സ്‌പോണ്‍സര്‍മാരിലൊരാള്‍ ഇന്ത്യയില്‍ നിന്നായത് കൊണ്ടാണ്. മത്സരത്തില്‍ പ്രിയങ്കക്ക് മാത്രം മികച്ച വസ്ത്രങ്ങള്‍ നല്‍കി. കൂടാതെ ഭക്ഷണവും മറ്റും മുറിയില്‍ എത്തിച്ചു കൊടുത്തു. ബ്രിട്ടീഷ് രാജകുമാരി മേഗന്‍ മെര്‍ക്കിളിന്റെ സൗഹൃദവും ഗുണം ചെയ്തു.

മത്സരത്തിന്റെ ഭാഗമായി പ്രിയങ്കയുടെ മാത്രം വലിയ ചിത്രങ്ങള്‍ അന്നത്തെ പത്രങ്ങളില്‍ വന്നിരുന്നു. സ്വിംസ്യൂട്ട് റൗണ്ടില്‍ പ്രിയങ്കക്ക് മാത്രം വസ്ത്രധാരണത്തില്‍ അനുകൂല്യങ്ങള്‍ ലഭിച്ചിരുന്നു. മത്സരത്തില്‍ വിജയിക്കുന്നതിന് മുമ്പ് തന്നെ ബീച്ചില്‍ വച്ച് പകര്‍ത്തിയ പ്രിയങ്കയുടെ ചിത്രങ്ങളുണ്ടായിരുന്നു.

എന്നാല്‍ തങ്ങളുടെയെല്ലാം ഒരുമിച്ചുളള ചിത്രങ്ങളാണ് പകര്‍ത്തിയത്. പ്രിയങ്കയ്ക്ക് ഗൗണ്‍ ഡിസൈന്‍ ചെയ്ത വ്യക്തി തന്നെയാണ് തങ്ങളുടെ എല്ലാവരുടെയും ചെയ്തത്. അവരുടെ ഗൗണിന്റെ ഒരു ചെറിയ രൂപമായിരുന്നു തങ്ങളുടെത്. മാത്രമല്ല ഒരുപാട് പ്രശ്നങ്ങളും അതിനുണ്ടായിരുന്നു.

മറിച്ച് പ്രിയങ്കയുടെ തികച്ചും കുറ്റമറ്റതായിരുന്നു. വിജയിയെ പ്രഖ്യാപിച്ച സമയത്തു മറ്റു മത്സരാര്‍ത്ഥികള്‍ ഈ അന്യായം മനസിലാക്കി വേദിയില്‍ നിന്നും ഇറങ്ങി പോയി. കാരണം മത്സരം ആരംഭിക്കും മുമ്പ് തന്നെ എല്ലാവര്‍ക്കും ഉറപ്പായിരുന്നു കീരിടം ചൂടുന്നതു പ്രിയങ്ക തന്നെയായിരിക്കും എന്നത് എന്നാണ് ലെയ് ലാനി പറയുന്നത്.