മാള്‍ട്ടി നൂറ് ദിവസത്തോളം എന്‍.ഐ.സിയുവില്‍ ആയിരുന്നു, റെഡിമെയ്ഡ് ആയി കിട്ടിയ കുഞ്ഞല്ലേ എന്ന കമന്റുകള്‍ വേദനിപ്പിക്കുന്നു: പ്രിയങ്ക ചോപ്ര

കഴിഞ്ഞ വര്‍ഷമാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും വാടകഗര്‍ഭപാത്രത്തിലൂടെ ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാവുന്നത്. മാള്‍ട്ടി മേരി ചോപ്ര ജോനാസ് എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. കുഞ്ഞിന്റെ മുഖം ഇതുവരെയും താരങ്ങള്‍ പുറംലോകത്തിന് കാണിച്ചിട്ടില്ല.

2022 ജനുവരിയിലാണ് തങ്ങള്‍ക്കൊരു മകള്‍ ജനിച്ചുവെന്ന കാര്യം പ്രിയങ്കയും നിക്കും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. സറോഗസിയിലൂടെ അമ്മയായതിന്റെ പേരില്‍ താന്‍ കേള്‍ക്കേണ്ടി വന്ന പഴികളെ കുറിച്ചും കുറ്റപ്പെടുത്തലുകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് പ്രിയങ്ക ഇപ്പോള്‍.

മാസം തികയാതെ ജനിച്ചതിനാല്‍ നൂറ് ദിവസത്തോളം എന്‍ഐസിയുവില്‍ കിടന്നതിന് ശേഷമാണ് മാള്‍ട്ടിയെ ലഭിക്കുന്നത്. ഔട്ട്സോഴ്സിംഗ് ഗര്‍ഭധാരണമല്ലേ, വാടകയ്ക്ക് ഗര്‍ഭപാത്രം വാങ്ങി അതില്‍ റെഡിമെയ്ഡ് ആയി കിട്ടിയ കുഞ്ഞല്ലേ എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഇതിന് ശേഷം പ്രിയങ്കയ്ക്ക് നേരെ എത്തിയത്.

തന്നെ കുറിച്ച് ആളുകള്‍ സംസാരിക്കുമ്പോള്‍ വലിയൊരു മറ താന്‍ അതിനിടയില്‍ വളര്‍ത്തി എടുത്തിരുന്നു. അതുകൊണ്ട് തന്നെ അതൊന്നും ബാധിച്ചിരുന്നില്ല. എന്നാല്‍ അവരെല്ലാവരും തന്റെ മകളെ കുറിച്ച് പറയുമ്പോള്‍ അത് തന്നെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. അവളെ അതില്‍ നിന്നെല്ലാം മാറ്റി നിര്‍ത്തണമെന്നാണ് താന്‍ ആഗ്രഹിച്ചത്.

ചിലര്‍ അവളുടെ രക്തമേതെന്ന് കണ്ടെത്താന്‍ നടക്കുമ്പോള്‍ താന്‍ കൈകള്‍ മുറുകെ പിടിക്കും. തന്റെ മകളുടെ കൂടെയുള്ള ജീവിതത്തിന്റെ പുതിയ അധ്യായത്തെ താന്‍ ശരിക്കും സംരക്ഷിക്കുന്നുണ്ട്. കാരണം ഇത് തന്റെ മാത്രം ജീവിതമല്ല, അവളുടേതും കൂടിയാണെന്നും എന്നാണ് പ്രിയങ്ക പറയുന്നത്.