സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവെപ്പ്; സിസിടിവിയിൽ കുടുങ്ങി പ്രതികൾ, പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘം?

നടൻ സൽമാൻ ഖാൻ്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെൻ്റിന് നേരെ ഞായറാഴ്ച പുലർച്ചെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവയ്പ് നടത്തിയതിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമെന്ന് സംശയം.

രാജസ്ഥാനിൽ ബിഷ്‌ണോയിയുടെ സംഘത്തെ നിയന്ത്രിക്കുന്ന രോഹിത് ഗോദരയാണ് ആക്രമണം നടത്തിയതെന്നാണ് വിവരം. പ്രതികളിലൊരാളെ രാജസ്ഥാനിൽ ബിഷ്‌ണോയി സംഘത്തെ നിയന്ത്രിക്കുന്ന രോഹിത് ഗോദാരയ്ക്ക് വേണ്ടി ജോലി ചെയ്യുന്ന വിശാൽ ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്.

രണ്ട് പ്രതികളും മുംബൈയിൽ നിന്ന് രക്ഷപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു.
ബാന്ദ്ര പൊലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ലോക്കല്‍ പൊലീസിനൊപ്പം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് വിവരം.

അതേസമയം, വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്‌ണോയി രംഗത്ത് വന്നിരിക്കുകയാണ്. ഇത് തമാശയല്ലെന്നും തങ്ങളെ നിസ്സാരമായി കരുതരുതെന്നും ഇത് അവസാന താക്കീതാണെന്നും അന്‍മോല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇനി സല്‍മാന്റെ വീട്ടിലാണ് ഇനി വെടിവെപ്പ് നടക്കുകയെന്നും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ജയിലില്‍ക്കഴിയുന്ന ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ 10 അംഗ ഹിറ്റ്ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സല്‍മാന്‍ ഖാനെന്ന് കഴിഞ്ഞവര്‍ഷം എന്‍ഐഎ വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 2023 സെപ്റ്റംബറില്‍ മുംബൈ പോലീസ് സല്‍മാന്‍ ഖാന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു. സല്‍മാനെതിരെയുള്ള കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം.

അതേസമയം, സൽമാൻ ഖാൻ്റെ വീടിന് പുറത്ത് ബൈക്കിലെത്തിയ രണ്ട് പേർ വെടിയുതിർക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ 4:55 ഓടെയാണ് മുംബൈയിലെ ഖാൻ്റെ വീടിന് പുറത്ത് വെടിവയ്പുണ്ടായത്. രണ്ട് പേർ മോട്ടോർ സൈക്കിളിൽ വന്ന് നടൻ്റെ വീടിന് പുറത്ത് മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിർക്കുകയായിരുന്നു.