അന്ന് എനിക്ക് ലഭിക്കേണ്ടിയിരുന്ന ദേശീയ അവാര്‍ഡ് ലോബിയിംഗ് കാരണം മമ്മൂട്ടിക്ക് ലഭിച്ചു: പരേഷ് റാവല്‍

തനിക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലോബിയിംഗ് കാരണമാണ് മമ്മൂട്ടിക്ക് ലഭിച്ചതെന്ന് ബോളിവുഡ് താരം പരേഷ് റാവല്‍. ലോബിയിംഗ് നടത്താത്തതാണ് തനിക്ക് അവാര്‍ഡ് നഷ്ടപ്പെടാന്‍ കാരണം എന്നാണ് പരേഷ് റാവല്‍ പറയുന്നത്. 1994ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വിധേയന്‍, പൊന്തന്‍ മാട എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് ലഭിച്ചത്.

ഞാന്‍ മൗറീഷ്യസില്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു. രാവിലെ മുകേഷ് ഭട്ടിന്റെ കോള്‍ വന്നു. അദ്ദേഹം ചോദിച്ചു, ‘പരേഷ്, നീ എന്താണ് ചെയ്യുന്നത്? നീ ഉറങ്ങുകയാണോ? എഴുന്നേല്‍ക്കൂ, സര്‍ എന്ന ചിത്രത്തിന് നിങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിക്കുന്നു’ എന്ന് പറഞ്ഞു. പിന്നാലെ നിര്‍മ്മാതാവ് കല്‍പ്പന ലാജ്മിയുടെ കോള്‍ വന്നു.

സര്‍ദാര്‍ എന്ന ചിത്രത്തിന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചതായി പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഉറപ്പില്ലെങ്കിലും ചിലരോട് വിളിച്ച് അന്വേഷിച്ചു. സര്‍ദാര്‍ കേതന്‍ മേത്തയുടെ ചിത്രം ആയിരുന്നു. അതിന് തന്നെയാണോ പുരസ്‌കാരം എന്ന് കല്‍പ്പന ലാജ്മിയോട് ചോദിച്ചു. അത് തന്നെ എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു.

ശരിക്കും സ്വര്‍ഗ്ഗം കിട്ടിയ അവസ്ഥയിലായിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ എത്തിയപ്പോള്‍ എനിക്ക് സഹനടനുള്ള പുരസ്‌കാരം മാത്രമാണ് ലഭിക്കുക എന്ന് മനസിലാക്കി. സര്‍ദാറിനല്ല ആ പുരസ്‌കാരം സാര്‍ എന്ന സിനിമയ്ക്കാണ് എന്നും വ്യക്തമായി. വ്യക്തതയ്ക്കായി നിര്‍മ്മാതാവ് കേതന്‍ മേത്ത, നിരൂപകന്‍ ഖാലിദ് മുഹമ്മദ്, സംവിധായകന്‍ ശ്യാം ബെനഗല്‍, രാഷ്ട്രീയക്കാരന്‍ ടി. സുബ്ബരാമി റെഡ്ഡി എന്നിവരോടെല്ലാം സംസാരിച്ചു.

Read more

എവിടെയാണ് തെറ്റ് പറ്റിയത് എന്ന് ചോദിച്ചു. അതിശയകരമായ കാര്യം കേതന്‍ മേത്തയ്ക്ക് പോലും തീരുമാനത്തെ കുറിച്ച് ഉറപ്പില്ലായിരുന്നു. സുബ്ബരാമി റെഡ്ഡി കാര്യം വ്യക്തമാക്കി ‘നിങ്ങള്‍ ലോബിയിംഗ് ചെയ്തില്ല. അപ്പുറത്ത് കടുത്ത ലോബിയിംഗ് നടത്തി. മമ്മൂട്ടിക്ക് അത് ലഭിച്ചു’ താന്‍ സ്തബ്ധനായി പോയി എന്നാണ് പരേഷ് റാവല്‍ പറയുന്നത്.