'അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍', തലൈവി കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത്: കങ്കണ റണാവത്ത്

തലൈവി സിനിമ കണ്ട് അച്ഛനും അമ്മയും തന്നെ അഭിനന്ദിച്ചതിനെ കുറിച്ച് കങ്കണ റണാവത്ത്. ”അഞ്ചാമത്തെ ദേശീയ പുരസ്‌കാരത്തിന് അഭിനന്ദനങ്ങള്‍” എന്നാണ് സിനിമ കണ്ട ശേഷം അച്ഛനും അമ്മയും പറഞ്ഞത് എന്നാണ് താരം പറയുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു.

ജയലളിതയായി കങ്കണ വേഷമിടുമ്പോള്‍, അരവിന്ദ് സ്വാമിയാണ് എംജിആര്‍ ആയി എത്തുന്നത്. ഭാഗ്യശ്രീയും തലൈവിയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജയലളിതയുടെ ജീവിത യാത്രയെ കുറിച്ചാണ് പറയുന്നത്. എ.എല്‍ വിജയ് ആണ് സംവിധാനം. തമിഴിനു പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

ഏറെ നാളുകള്‍ക്ക് മുമ്പ് ചിത്രീകരണം പൂര്‍ത്തിയായ സിനിമ കോവിഡില്‍ പെടുകയായിരുന്നു. രണ്ടാം തരംഗത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ആദ്യ ബിഗ്ബജറ്റ് സിനിമയാണ് തലൈവി. എംജിആറും ജയലളിതയും ഒന്നിച്ചഭിനയിച്ച 28 സിനിമകളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പുനര്‍നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

തലൈവി തന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണെന്ന് കങ്കണ റണാവത്ത് പറഞ്ഞിരുന്നു. വളരെയധികം ആഹ്ലാദിപ്പിച്ച അനുഭവമായിരുന്നു തലൈവി. ചിത്രം തിയേറ്ററിലേക്ക് ആളുകളെ മടക്കി കൊണ്ടുവരുമെന്നും താരം അഭിപ്രായപ്പെട്ടു.