പേരില്‍ ബൈബിള്‍, പിന്നാലെ പുലിവാല് പിടിച്ച് കരീന; ഗര്‍ഭകാല ഓര്‍മ്മകളുമായി എത്തിയ പുസ്തകത്തിനെതിരെ കോടതി

കരീന കപൂറിന്റെ ഗര്‍ഭകാല ഓര്‍മ്മക്കുറിപ്പായ ‘കരീന കപൂര്‍ പ്രെഗ്‌നന്‍സി ബൈബിള്‍’ എന്ന പുസ്തകത്തിനെതിരെ നോട്ടീസ്. പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതിയാണ് നടിക്ക് നോട്ടീസ് അയച്ചത്.

ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നോട്ടീസ്. തലക്കെട്ടില്‍ ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചത് ക്രിസ്ത്യന്‍ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചു.

നടിക്കും പുസ്തകം വില്‍ക്കുന്നവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന അഭിഭാഷകന്‍ ക്രിസ്റ്റഫര്‍ ആന്റണിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്.

2021ല്‍ പ്രസിദ്ധീകരിച്ച പുസ്തകം കരീനയുടെ ഗര്‍ഭകാല യാത്രയെ കുറിച്ചാണ് പറയുന്നത്. നടിക്കെതിരെ ആദ്യം പരാതി പൊലീസില്‍ നല്‍കിയെങ്കിലും കേസ് എടുക്കാന്‍ പൊലീസ് വിസമ്മതിച്ചിരുന്നു. ഇതോടെയാണ് അഭിഭാഷകന്‍ കോടതിയെ സമീപിച്ചത്.