കനിക കപൂര്‍ ആശുപത്രി വിട്ടു; ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശം

രണ്ടാം തവണയും കോവിഡ് 19 ടെസ്റ്റ് നെഗറ്റീവ് ആയതോടെ ബോളിവുഡ് ഗായിക കനിക കപൂര്‍ ആശുപത്രി വിട്ടു. അഞ്ച് തവണ കോവിഡ് പോസിറ്റീവായ താരത്തിന്റെ ആറാമത്തെയും ഏഴാമത്തെയും ടെസ്റ്റുകളാണ് നെഗറ്റീവായത്. മാര്‍ച്ച് 20നാണ് സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയസില്‍ കനികയെ പ്രവേശിപ്പിച്ചത്.

ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയ ശേഷമാണ് കനിക്ക് കൊറോണ ബാധിച്ചത്. മൂന്ന് എഫ്‌ഐആറുകളാണ് കനികക്കെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. സമ്പര്‍ക്ക വിലക്ക് പാലിക്കാത്തതിനാല്‍ 188, 269, 270 ഐപിസി സെക്ഷന്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഡല്‍ഹിയിലെ സരോജിനി നഗര്‍ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ലഖ്നൗ ചീഫ് മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.