'നടിമാരേക്കാള്‍ ചെറുതാണല്ലോ, പുരുഷനല്ല കൊച്ചു പയ്യനെ പോലെയുണ്ട്' എന്ന് പറഞ്ഞ് സിനിമക്കാര്‍ കളിയാക്കിയിട്ടുണ്ട്, വിഷാദത്തിലേക്ക് വീണു: ഇമ്രാന്‍ ഖാന്‍

സിക്‌സ്പാക്ക് ബോഡിയും മസിലുമുള്ളതാണ് ബോളിവുഡിലെ ഹീറോ സങ്കല്‍പ്പം. ഷാരൂഖ് ഖാന്‍ മുതലുള്ള ഹീറോകള്‍ എല്ലാം തങ്ങളുടെ സിക്‌സ്പാക്ക് ബോഡി സ്‌ക്രീനില്‍ കാണിച്ചിട്ടുമുണ്ട്. ഈയൊരു ഹീറോ സങ്കല്‍പ്പത്തിനായി ബോഡി നിലനിര്‍ത്താന്‍ വേണ്ടി കഷ്ടപ്പെട്ടതിനെ കുറിച്ച് നടന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒരുപാട് മെലിഞ്ഞിരുന്ന താന്‍ സിനിമയ്ക്കായി ബോഡി ബില്‍ഡ് ചെയ്യാന്‍ കഷ്ടപ്പെട്ടിട്ടുണ്ട്, പിന്നീട് താന്‍ വിഷാദരോഗത്തിലേക്ക് നീങ്ങി. അതോടെയാണ് സിനിമയില്‍ നിന്നും ബ്രേക്ക് എടുത്തത് എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നത്. ”കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ശരീരപരിപാലനം എന്റെ ജീവിതശൈലിയുടെ ഭാഗമായി.”

”ഞാന്‍ പതിവായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. എങ്കിലും, ‘ഷൂട്ടിംഗ് തുടങ്ങുമ്പോഴേക്ക് നിങ്ങള്‍ വണ്ണം വര്‍ദ്ധിപ്പിക്കുമായിരിക്കും, അല്ലേ?’ എന്ന് സംവിധായകര്‍ ചോദിക്കാറുണ്ട്. ‘നിങ്ങളെ കാണുമ്പോള്‍ ക്ഷീണിച്ചിരിക്കുന്നതു പോലെ തോന്നുന്നുണ്ട്, ഒരു പുരുഷനെ പോലെയല്ല, കൊച്ചു പയ്യനെ പോലെ തോന്നും. നടി നിങ്ങളേക്കാള്‍ വലുതാണല്ലോ?’ എന്ന് ചില നിര്‍മ്മാതാക്കള്‍ കളിയാക്കും.”

”അതുകൊണ്ട് തന്നെ എനിക്ക് അരക്ഷിതാവസ്ഥ തോന്നാറുണ്ട്. എനിക്ക് ശക്തമായ ഒരു ബോഡി വേണം, അതുകൊണ്ട് ഞാന്‍ കൂടുതല്‍ പണിയെടുത്തു. ഒരു ദിവസം 6 നേരം ഭക്ഷണം കഴിക്കും. മൊത്തം 4000 കലോറി. ചിക്കന്‍, മുട്ടയുടെ വെള്ള, മധുരക്കിഴങ്ങ്, ഓട്‌സ്, ഫ്‌ലാക്‌സ് സീഡ്‌സ്, എല്ലാം. പക്ഷെ മറ്റ് നായകന്‍മാരെ പോലെ ബൈസപ്‌സ് ഉണ്ടാക്കാനായില്ല.”

”അതിനാല്‍ സ്റ്റിറോയിഡുകള്‍ എടുക്കേണ്ടി വന്നു എന്നാണ് ഇമ്രാന്‍ ഖാന്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിഷാദത്തിലേക്ക് നീങ്ങി. ജോലി നിര്‍ത്തി വിഷാദരോഗത്തോട് പോരാടി, വീണ്ടും മെലിഞ്ഞു പോയി. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നു. ആ അവസ്ഥയില്‍ ആരെങ്കിലും എന്നെ കാണുന്നതില്‍ ലജ്ജ തോന്നിയിരുന്നു.”

”പക്ഷെ ഇപ്പോള്‍ എനിക്ക് കുഴപ്പമില്ല. സുഖമായി തോന്നുന്നുണ്ട്. എന്റെ സുഹൃത്തിനൊപ്പം വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട്. വാള്‍നട്ട്, മഞ്ഞള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. പക്ഷെ സൂപ്പര്‍ഹീറോ മസിലുകളുള്ളവരോട് എനിക്ക് അല്‍പ്പം അസൂയയുണ്ട്” എന്നാണ് കുറിപ്പില്‍ ഇമ്രാന്‍ ഖാന്‍ പറയുന്നത്.

View this post on Instagram

A post shared by Imran Khan (@imrankhan)