പ്രമുഖ അവാര്‍ഡ് ഷോയില്‍ ഏറ്റവും മികച്ച നടനുള്ള നോമിനേഷന്‍, എന്നാല്‍ ഷോയില്‍ പങ്കെടുക്കാന്‍ ക്ഷണമില്ല: ബോളിവുഡിലെ അനീതികളെ കുറിച്ച് വിക്രാന്ത് മാസി

ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ വിക്രാന്ത് മാസി. ഒരു പ്രമുഖ അവാര്‍ഡ് ഷോയില്‍ ഏറ്റവും മികച്ച നടനുള്ള ജൂറി വിഭാഗത്തില്‍ തനിക്കും നോമിനേഷന്‍ ലഭിച്ചിരുന്നു, എന്നാല്‍ ആ ഷോയില്‍ പങ്കെടുക്കാന്‍ തനിക്ക് ക്ഷണം ലഭിച്ചിരുന്നില്ല എന്നാണ് വിക്രാന്ത് മാസി പറയുന്നത്.

ടെലിവിഷനിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് വിക്രാന്ത് മാസി. ടെലിവിഷന്‍ താരങ്ങള്‍ സിനിമയിലേക്കെത്തുമ്പോള്‍ അവസരങ്ങള്‍ക്കായി യാചിക്കുന്ന പിച്ചക്കാരനെ പോലെയാണ് കാണുക. ടെലിവിഷന്‍ അഭിനേതാക്കള്‍ക്ക് സിനിമയില്‍ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് ബോളിവുഡിന്റെ കാഴ്ചപ്പാട്.

“ലുട്ടേര” എന്ന സിനിമയിലൂടെയാണ് വിക്രാന്ത് ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ലുട്ടേരയില്‍ ആദ്യം തന്നെ നിരസിക്കുകയും ഒരു നടന്‍ പിന്‍മാറിയതിനാലാണ് തനിക്ക് അവസരം ലഭിച്ചതെന്നും വിക്രാന്ത് വ്യക്തമാക്കുന്നു. എല്ലാവരും പ്രമുഖരായ താരങ്ങളുടെ പിന്നാലെയാണ്. താരങ്ങളുടെ പ്രശസ്തിയാണ് കച്ചവടമാക്കുന്നത്. ബോളിവുഡില്‍ ഒന്നും ഫെയര്‍ അല്ല.

പ്രമുഖരായവര്‍ക്ക് മാത്രം ക്ഷണം ലഭിക്കുന്നിടമാണ് ബോളിവുഡ് എന്നും വിക്രാന്ത് മാസി ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. “ലൂട്ടേര” എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കെത്തിയ “ദില്‍ ദഡ്ക്കനേ ദോ”, “ഹാഫ് ഗേള്‍ഫ്രണ്ട്”, “ഛപക്” എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധേയനായത്.