'കശ്മീര്‍ ഫയല്‍സ്' വന്‍ സാമ്പത്തിക വിജയം, പക്ഷെ ഞാന്‍ ഇപ്പോഴും പാപ്പരാണ്; വെളിപ്പെടുത്തി വിവേകി അഗ്നിഹോത്രി

വിവാദ ചിത്രം ‘കശ്മീര്‍ ഫയല്‍സി’ന് ശേഷം ‘ദി കശ്മീര്‍ ഫയല്‍സ് അണ്‍റിപ്പോര്‍ട്ടഡ്’ വെബ് സീരിസിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയാണ് വിവേക് അംഗ്നിഹോത്രി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കശ്മീര്‍ ഫയല്‍സ് 350 കോടിയലേറെ ബോക്‌സോഫീസ് കളക്ഷന്‍ നേടിയിരുന്നു.

സിനിമ സാമ്പത്തിക നേട്ടം കൊയതെങ്കിലും, തനിക്ക് സാമ്പത്തിക നേട്ടം നല്‍കിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. ”കശ്മീര്‍ ഫയല്‍സ് നിങ്ങളുടെ നോട്ടത്തില്‍ ഒരു സാമ്പത്തിക വിജയമായിരിക്കാം. നിര്‍മ്മാതാക്കളായ സീ ആണ് അതില്‍ ഗുണമുണ്ടാക്കിയത്.”

”എനിക്ക് ലഭിക്കുന്ന പണം അടുത്ത സിനിമയില്‍ ഉപയോഗിക്കുകയാണ് പതിവ്” എന്നാണ് വിവേക് അഗ്‌നിഹോത്രി പറഞ്ഞത്. 1990കളിലെ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടപലായനത്തെ ആസ്പദമാക്കിയാണ് കശ്മീര്‍ ഫയല്‍സ് ഒരുക്കിയത്.

ഹിന്ദു വംശഹത്യയുടെ ചരിത്രം വെളിപ്പെടുത്തുന്നു എന്ന അവകാശവാദത്തോടെ റിലീസിനെത്തിയ ചിത്രത്തിന് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി ഇളവ് നല്‍കിയതോടെ സിനിമ ചര്‍ച്ചയാകുകയായിരുന്നു. അതേസമയം സിനിമയിലെ പ്രമേയവും സിനിമ പറഞ്ഞ കണക്കുകളും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.

അതേസമയം, കശ്മീര്‍ ഫയല്‍സിനെ ഇപ്പോഴും എതിര്‍ക്കുന്നവര്‍ പാകിസ്ഥാനെയാണ് പിന്തുണയ്ക്കുന്നത് എന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ വിവേക് അഗ്‌നിഹോത്രി പറയുന്നത്. തന്റെ ചിത്രത്തെ എതിര്‍ക്കുന്നവര്‍ നേരിട്ടല്ലാതെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയാണ് എന്നും സംവിധായകന്‍ പറയുന്നുണ്ട്.