അനുഷ്‌ക്കയും ബച്ചനും സെയ്ഫ് സോണില്‍; ബൈക്ക് ഓടിച്ച ബോഡിഗാര്‍ഡിനും ആരാധകനും പിഴ

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചു കൊണ്ടുള്ള അമിതാഭ് ബച്ചന്റെയും അനുഷ്‌ക ശര്‍മ്മയുടെയും വൈറല്‍ ബൈക്ക് യാത്രകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഈ യാത്രയ്ക്ക് പിഴയിട്ട് മുംബൈ പൊലീസ്. ഹെല്‍മെറ്റ് ഇല്ലാതെ ബൈക്ക് ഓടിച്ചവര്‍ക്കാണ് പൊലീസ് പിഴയിട്ടത്.

അനുഷ്‌ക ശര്‍മയുടെ ബോഡി ഗാര്‍ഡിന് ഹെല്‍മെറ്റില്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല എന്നീ കുറ്റങ്ങള്‍ക്കാണ് പിഴ. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് വാഹനമോടിക്കാന്‍ നല്‍കി എന്ന കുറ്റത്തിന് ബൈക്കിന്റെ ഉടമയ്ക്കും പിഴ ചുമത്തി. 10500 രൂപയാണ് ആകെ പിഴയായി ചുമത്തിയത്.

ബൈക്കിലെ യാത്രക്കാര്‍ക്ക് ഹെല്‍മറ്റില്ലാത്തതു കൊണ്ടാണ് അമിതാഭ് ബച്ചന് ലിഫ്റ്റ് നല്‍കിയ ആള്‍ക്ക് പിഴയിട്ടത്. 1000 രൂപ പിഴയാണ് നല്‍കേണ്ടി വന്നത്. ട്വിറ്ററില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും തെളിവായി സ്വീകരിച്ചാണ് നടപടി. ഇരുവരും പിഴ അടച്ചെന്നും പൊലീസ് വ്യക്തമാക്കി.

ട്രാഫിക് ബ്ലോക്കിനെ തുടര്‍ന്ന് സെറ്റില്‍ എത്തുന്നതിനായാണ് ഇരുവരും ബൈക്കില്‍ യാത്ര ചെയ്തത്. താരങ്ങളുടെ വീഡിയോ വൈറലായതിനെ തുടര്‍ന്ന് ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചെന്ന് നിരവധി പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടിയെടുത്തത്.

ട്രാഫിക് ബ്ലോക്കില്‍ പെട്ട തന്നെ കൃത്യസമയത്ത് ലൊക്കേഷനില്‍ എത്തിച്ച ആരാധകന് നന്ദി അറിയിച്ച് ബച്ചന്‍ തന്നെ ആയിരുന്നു ബൈക്കില്‍ യാത്ര ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ വിമര്‍ശനങ്ങള്‍ വരികയായിരുന്നു.