മൂന്നാം വയസില്‍ ലൈംഗിക അതിക്രമത്തിന് ഇരയായി, സിനിമയിലും അവഗണനകളും മോശം അനുഭവങ്ങളും; വെളിപ്പെടുത്തി 'ദംഗല്‍' താരം ഫാത്തിമ സന ഷെയ്ക്ക്

മൂന്നാമത്തെ വയസില്‍ താന്‍ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തി “ദംഗല്‍” താരം ഫാത്തിമ സന ഷെയ്ക്ക്. സിനിമയിലും തുടക്കകാലത്ത് നിരവധി അവഗണനകളെ കുറിച്ചും കാസ്റ്റിംഗ് കൗച്ച് അനുഭവങ്ങളെ കുറിച്ചും ഫാത്തിമ വ്യക്തമാക്കി. ലൈംഗികതയിലൂടെ മാത്രമേ തനിക്ക് തൊഴില്‍ നേടാന്‍ കഴിയൂ എന്നും പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫാത്തിമ പറയുന്നു.

പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്. ദീപിക പദുക്കോണ്‍, ഐശ്വര്യ റായ് തുടങ്ങിയ താരങ്ങളെ പോലെ കാണാന്‍ ലുക്കില്ലാത്ത നിന്നെ എങ്ങനെ ഹീറോയിന്‍ ആക്കും എന്ന ചോദ്യങ്ങളാണ് താന്‍ കേട്ടു കൊണ്ടിരുന്നത്.

മൂന്നാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായി. തുടര്‍ന്ന് നല്ല ഭാവിക്കായുള്ള പോരാട്ടത്തിലായിരുന്നു എന്ന് ഫാത്തിമ പറഞ്ഞു. ബാലതാരമായി സിനിമയിലെത്തിയ ഫാത്തിമ സന ഷെയ്ക്ക് ആമിര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് നായികയായി എത്തിയത്.

ചിത്രത്തിലൂടെ ശ്രദ്ധേയായ താരം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തി. അനുരാഗ് ബസു ഒരുക്കുന്ന ലുഡോ ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. സൂരജ് പെ മംഗള്‍ ഭാരി എന്ന ചിത്രവും ഫാത്തിമയുടെതായി ഒരുങ്ങുന്നുണ്ട്.