സുശാന്തിന്റെ മരണത്തെ കുറിച്ചുള്ള സിനിമയുടെ റിലീസ് തടയണം, രണ്ട് കോടി നഷ്ടപരിഹാരവും വേണമെന്ന് പിതാവ്; ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

നടൻ  സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തെ കുറിച്ചുള്ള സിനിമയുടെ റിലീസ് തടയണമെന്ന താരത്തിന്റെ പിതാവിന്റെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ന്യായ്; ദി ജസ്റ്റിസ് എന്ന ചിത്രത്തിന്റെ റിലീസ് തടയനായിരുന്നു ഹര്‍ജി നല്‍കിയത്.

കുടുംബ സാഹചര്യം മുതലെടുത്ത് സുശാന്തിന്റെ മരണത്തെ ആസ്പദമാക്കി ചെയ്യുന്ന സിനിമ, വെബ് സീരീസ്, അഭിമുഖങ്ങള്‍, പുസ്തകങ്ങള്‍ എന്നിവ പുറത്തിറക്കുന്നത് സുശാന്തിന്റെ പേരിന് ദോഷം ചെയ്യും.  അതിനാല്‍ 2 കോടി നഷ്ടപരിഹാരവും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യായ്; ദി ജസ്റ്റിസ്, സൂയിസൈഡ് ഓര്‍ മര്‍ഡര്‍: എ സ്റ്റാര്‍ വാസ് ലോസ്റ്റ്, ശഷാങ്ക് ആന്റ് ആന്‍ അണ്‍നെയ്മിഡ് ക്രൗഡ് ഫണ്ടഡ് ഫിലിം എന്നീ ചിത്രങ്ങള്‍ക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14നാണ് സുശാന്തിനെ മുംബൈയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്‍സിബി, ഇഡി, സിബിഐ എന്നീ മൂന്ന് കേന്ദ്ര ഏജന്‍സികളാണ് കേസ് അന്വേഷിക്കുന്നത്.